ഭീകരവാദം പാക്കിസ്ഥാന്റെ ദേശീയ നയം

175

ന്യൂയോർക്ക്∙ ഹിസ്ബുൽ കമാൻഡർ ബുർഹാൻ വാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഐക്യരാഷ്ട്രസംഘടനയിൽ ഉന്നയിക്കുന്ന പാക്കിസ്ഥാനു ശക്തമായ മറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാൻ ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്നു. ഭീകരവാദം പാക്കിസ്ഥാന്റെ ദേശീയ നയമായി മാറിയിരിക്കുകയാണെന്നും യുഎന്നിലെ ഇന്ത്യൻ പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ പറഞ്ഞു.

മറ്റു രാജ്യങ്ങളിലെ ആഭ്യന്തരപ്രശ്നങ്ങൾ തീവ്രവാദികളെ ഉപയോഗിച്ച് വഷളാക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുകയാണ്. യുഎൻ നൽകുന്ന ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്നും ഇന്ത്യൻ പ്രതിനിധി കുറ്റപ്പെടുത്തി.

വാനിയുടെ കൊലപാതകവും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ചർച്ചയിലാണ് പാക്ക് പ്രതിനിധി ഭീകരരെ പിന്തുണയ്ക്കുന്ന നിലപാടെടുത്തത്. വാനിയുടെ കൊലപാതകം നിയമപരമല്ലെന്നും വാനിയെ കശ്മീരി നേതാവ് എന്നുമാണ് പാക്ക് പ്രതിനിധി വിശേഷിപ്പിച്ചത്. കശ്മീരി നേതാവിനെ ഇന്ത്യൻ സുരക്ഷാസേന വധിച്ചുവെന്നാണ് പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഇന്ത്യ രൂക്ഷമായ മറുപടി നൽകിയത്.

കഴിഞ്ഞ ദിവസമുണ്ടായ സൈനിക നടപടിയിലാണ് വാനി ഉൾപ്പെടെ മൂന്നു ഭീകരർ കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെ കശ്മീരിൽ വലിയ സംഘർഷവും നടന്നു. മുപ്പതിലധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ കർഫ്യൂ തുടരുകയാണ്.

NO COMMENTS

LEAVE A REPLY