ശിശു വികസന പദ്ധതി നവീകരിക്കും: മനേകാ ഗാന്ധി

211

ന്യൂഡല്‍ഹി∙ രാജ്യത്തെ പോഷകാഹാരക്കുറവ് ഉയര്‍ന്നു തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ സംയോജിത ശിശുവികസന പദ്ധതി പൂര്‍ണ്ണമായും നവീകരിക്കുമെന്ന് കേന്ദ്ര വനിതാശിശുവികസന വകുപ്പ് മന്ത്രി മനേകാ ഗാന്ധി പറഞ്ഞു. പോഷകാഹാരക്കുറവ് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കുന്നതിന് നിതി ആയോഗ്, ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍, ബന്ധപ്പെട്ട മറ്റു തത്പര കക്ഷികള്‍ തുടങ്ങിയവരുമായി ചേര്‍ന്ന് മന്ത്രാലയം പ്രവര്‍ത്തിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

വനിതാ, ശിശു പരിചരണം, ശിശു സംരക്ഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികളുടെ അവലോകനത്തിന് കേന്ദ്ര വനിതാശിശുവികസന വകുപ്പ് വിളിച്ചു കൂടിയ സംസ്ഥാന സെക്രട്ടറിമാരുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

അംഗന്‍വാടികളുടെ ഡിജിറ്റല്‍വത്ക്കരണം ആരംഭിച്ചിട്ടുണ്ടെന്നും ഓരോ കുട്ടിയുടെയും ഗര്‍ഭിണിയുടെയും മുലയൂട്ടുന്ന അമ്മയുടെയും യഥാസമയ നിരീക്ഷണത്തിനുള്ള സംവിധാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് ഇതിനായി സ്മാര്‍ട്ട് ഫോണുകളും സൂപ്പര്‍വൈസര്‍മാര്‍ക്ക് ടാബ്ലറ്റുകളും ലഭ്യമാക്കും. പുതിയ ഐടി അധിഷ്ഠിത സംവിധാനത്തിലേക്ക് മാറുന്നതിനുള്ള പരിശീലനം സംസ്ഥാന ഗവണ്‍മെന്‍റുകള്‍ ഇവര്‍ക്ക് നല്‍കണമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY