തിരുവനന്തപുരം ∙ ഹൈക്കോടതിക്ക് സമീപമുണ്ടായ ആക്രമണത്തിനു പിന്നാലെ തിരുവനന്തപുരം വഞ്ചിയൂർ കോടതി പരിസരത്തും അഭിഭാഷകരുടെ അഴിഞ്ഞാട്ടം. മാധ്യമപ്രവർത്തകർക്കു നേരെ അഭിഭാഷകർ നടത്തിയ കല്ലേറിൽ രണ്ടു പേർക്ക് പരുക്കേറ്റു. ജീവൻ ടിവിയുടെ തിരുവനന്തപുരം റിപ്പോർട്ടർ അനുലാലിനും ഒരു വക്കീൽ ഗുമസ്തനുമാണ് പരുക്കേറ്റത്. ഏഷ്യാനെറ്റ് ന്യൂസിന്റെ കാർ അഭിഭാഷകർ അടിച്ചുതകർത്തു.
മാധ്യമപ്രവർത്തകരെ അപമാനിച്ച് കോടതിയിലെ മീഡിയ റൂമിൽ പോസ്റ്ററുകൾ പതിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. നാലാം ലിംഗക്കാർക്ക് പ്രവേശനമില്ലെന്നാണ് പോസ്റ്ററുകളിൽ എഴുതിയിരുന്നത്. കൂടാതെ മീഡിയാ റൂം പൂട്ടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ പകർത്താൻ മാധ്യമപ്രവർത്തകർ ശ്രമിച്ചപ്പോൾ അഭിഭാഷകർ പ്രകോപനവുമായി രംഗത്തെത്തി. സംയമനം പാലിച്ച മാധ്യമപ്രവർത്തകർ തിരികെ വരുമ്പോൾ അഭിഭാഷകർ കോടതിയുടെ കവാടം അടയ്ക്കുകയും തുടർന്ന് കല്ലെറിയുകയും ചെയ്തു.
കടകംപള്ളി കേസിലെ സിബിഐ കുറ്റപത്രത്തിന്റെ പകര്‍പ്പെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ എത്തിയപ്പോഴാണ് അഭിഭാഷകര്‍ തടഞ്ഞത്. സംഭവത്തിൽ പരാതി കിട്ടിയശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കും. പരുക്കേറ്റ മാധ്യമപ്രവർത്തകന്റേയും വക്കീൽ ഗുമസ്തന്റേയും മൊഴിയെടുക്കുമെന്നും ഡിസിപി പ്രതികരിച്ചു. കോടതിക്ക് അകത്തുനിന്ന് കല്ലെറിയുകായിരുന്നുവെന്ന് പരുക്കേറ്റവർ പറഞ്ഞു. സംഭവം നടക്കുമ്പോൾ വളരെ കുറച്ചു പൊലീസുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.