സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള പീസ് ടിവി നിരോധിച്ചു

178

മുംബൈ ∙ ധാക്ക ഭീകരാക്രമണത്തിനു പ്രചോദനമായെന്ന് ആരോപിക്കപ്പെടുന്ന സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള പീസ് ടിവി ബംഗ്ലാദേശിൽ നിരോധിച്ചു. നായിക്കിന്റെ പ്രസംഗങ്ങൾ ഭീകരർക്കു പ്രചോദനമായെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് നിരോധനം. മുംബൈ ആസ്ഥാനമായ ഇസ്‌ലാമിക് റിസർച് ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ളതാണു പീസ് ടിവി ബംഗ്ല. ബ്രിട്ടനിലും കാനഡയിലും പ്രവേശനവിലക്കുള്ള നായിക്കിന്റെ പ്രസംഗത്തിന് മലേഷ്യയിൽ നിരോധനമുണ്ട്.

സാക്കിർ നായിക്കിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കുന്നുണ്ടെന്നു ബംഗ്ലദേശ് സർക്കാർ അറിയിച്ചിരുന്നു. നായിക്കിന്റെ പ്രകോപനപരമായ പ്രസംഗം നിരോധിക്കുന്നതിന്റെ സാധ്യതകളും പരിശോധിക്കുമെന്ന് ബംഗ്ലദേശ് ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ അറിയിച്ചു. ബംഗ്ലദേശിലെ നായിക്കിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും.

സാക്കിർ നായിക്കിന്റെ ‘പീസ് ടിവി’ ചാനലിന് ഇന്ത്യയിൽ നിരോധനമുണ്ടെങ്കിലും ചില കേബിൾ ടിവി ഓപ്പറേറ്റർമാർ ഇതു ലഭ്യമാക്കുന്നുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ലൈസൻസില്ലാത്ത ചാനലുകൾ സംപ്രേഷണം ചെയ്യുന്ന ഓപ്പറേറ്റർമാർക്കു ശിക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്. നിരോധിക്കപ്പെട്ട 24 ചാനലുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭ്യമാണെന്ന് ഇന്റലിജൻസ് ബ്യൂറോ പറയുന്നു. ഇതിൽ 11 എണ്ണം പാക്കിസ്ഥാൻ ചാനലുകളാണ്. നായിക്കിന്റെ പ്രസംഗങ്ങൾ യൂട്യൂബിൽനിന്നു നീക്കം ചെയ്യാനും നിർദേശിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY