ഖത്തറില്‍ 100 ഇന്ത്യക്കാര്‍ നാടുകടത്തല്‍ കേന്ദ്രങ്ങളിലെന്നു റിപ്പോര്‍ട്ട്

158

ദോഹ: ഖത്തറില്‍ നൂറ് ഇന്ത്യക്കാര്‍ വിവിധ കാരണങ്ങളാല്‍ നാടുകടത്തു കേന്ദ്രങ്ങളില്‍ കഴിയുന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. 133 ഇന്ത്യക്കാരാണു വിവിധ കേസുകളില്‍പ്പെട്ട് ജയിലില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം നടന്ന ഓപ്പണ്‍ ഹൌസിനു ശേഷം എംബസി പുറത്തു വിട്ട വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.
എംബസി ഉദ്യോഗസ്ഥര്‍ സെന്‍ട്രല്‍ ജയിലിലും നാടുകടത്തല്‍ കേന്ദ്രത്തിലും സന്ദര്‍ശനം നടത്തിയാണു വിവരങ്ങള്‍ ശേഖരിച്ചത്. എംബസി ലേബര്‍ ആന്‍ഡ് കമ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗത്തില്‍ ഈ വര്‍ഷം 2419 പരാതികളാണു ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 4132 ആയിരുന്നു. ഈ വര്‍ഷം ജൂലായ് 29 വരെയുള്ള കാലയളവില്‍ 161 ഇന്ത്യക്കാര്‍ ഖത്തറില്‍വച്ച് മരണപ്പെട്ടതായും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന 15 പേര്‍ക്ക് നാട്ടിലേക്കു പോകാനുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായും 11 പേര്‍ക്ക് വിമാന ടിക്കറ്റ് നല്‍കിയതായും എംബസി അറിയിച്ചു. ഇന്നലെ നടന്ന ഓപ്പണ്‍ ഫോറത്തിന് ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് അറോറ, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആര്‍.കെ സിംഗ് എന്നിവര്‍ നേതൃത്വം നല്‍കി.

NO COMMENTS

LEAVE A REPLY