1000-500 നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ ജനത്തിനുണ്ടായ ബുദ്ധിമുട്ട് മനസ്സിലാക്കുന്നു : നരേന്ദ്ര മോദി

179

ന്യൂഡല്‍ഹി • 1000-500 നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ ജനത്തിനുണ്ടായ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യ താല്‍പര്യത്തിനുവേണ്ടിയാണ് നടപടി കൈകൊണ്ടത്. തീരുമാനം എടുത്തപ്പോള്‍തന്നെ ഇതുമൂലം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നു അറിയാമായിരുന്നു. നോട്ട് അസാധുവാക്കിയ നടപടിയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. പണമിടപാടുകളിലെ പ്രതിസന്ധികള്‍ 50 ദിവസത്തിനകം പരിഹരിക്കും. കഴിഞ്ഞ 70 വര്‍ഷത്തെ അഴിമതി പരിഹരിക്കുക അത്ര എളുപ്പമല്ല. ഇതിനു സമയമെടുക്കും. നോട്ടു അസാധുവാക്കല്‍ നടപടി വിജയിക്കുമെന്നു ഉറപ്പുണ്ട്. ജനങ്ങള്‍ എന്റെ തീരുമാനത്തെ പിന്തുണച്ചുവെന്നറിയാം. ഇതു വിജയകരമാക്കാന്‍ ജനങ്ങള്‍ വളരെയധികം സഹായിക്കുന്നുണ്ടെന്നും അദ്ദേഹം റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ പറഞ്ഞു.

നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ബാങ്ക് ജീവനക്കാര്‍, പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ വളരെയധികം കഠിനാധ്വാനം ചെയ്തു. വളരെ ആത്മാര്‍ത്ഥതയോടെയാണ് അവരെല്ലാം പ്രവര്‍ത്തിച്ചത്. അവരോട് ഞാന്‍ നന്ദി പറയുന്നു. ഇപ്പോഴും ചിലര്‍ തങ്ങളുടെ കയ്യിലുള്ള കള്ളപ്പണം വെളുപ്പിക്കാനുള്ള വഴി തേടുകയാണ്. സാധാരണക്കാരായ ജനങ്ങളെയാണ് അവര്‍ ഇതിനായി ഉപയോഗിക്കുന്നത്. കള്ളപ്പണം നിക്ഷേപിക്കുന്നതിന് സാധാരണക്കാരെ ഉപയോഗിക്കരുത്. അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കറന്‍സി രഹിത സമൂഹമാണ് തന്റെ ലക്ഷ്യം. ഇതു പൂര്‍ണമായും നടപ്പിലാക്കാന്‍ കഴിയില്ലെന്നറിയാം. അതിനുള്ള ആദ്യപടിയാണ് ഇപ്പോഴത്തെ നീക്ക. കറന്‍സിയുടെ ഉപയോഗം പതുക്കെ പതുക്കെ കുറച്ച്‌ ഈ ലക്ഷ്യം നേടിയെടുക്കും. ചെറുകിട സംരംഭര്‍ക്ക് പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അറിയാം. എന്നാല്‍ ഇന്റര്‍നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവയുടെ ഉപയോഗത്തിലൂടെ അവര്‍ക്കും മാറ്റമുണ്ടാകും. തൊഴിലാളികള്‍ക്ക് മിനിമം കൂലി ലഭിക്കുന്നില്ല. പണിക്കൂലി ബാങ്ക് വഴി വിതരണം ചെയ്യുന്നതിലൂടെ ഇതു പരിഹരിക്കാനാവും. ഗ്രാമീണരെ മൊബൈല്‍ ബാങ്കിങ് പരിചയപ്പെടുത്താന്‍ യുവതലമുറ സമയം ചെലവഴിക്കണം.
ഈ വര്‍ഷത്തെ എന്റെ ദീപാവലി സൈനികര്‍ക്കൊപ്പമായിരുന്നു. ജനങ്ങള്‍ സൈനികര്‍ക്ക് സന്ദേശം അയച്ചതിലൂടെ ഈ വര്‍ഷത്തെ ദീപാവലി തികച്ചും വ്യത്യസ്തമായി. അതിര്‍ത്തിയില്‍ തനിച്ചാണ് ദീപാവലി ആഘോഷിച്ചതെന്ന തോന്നല്‍ ജനങ്ങളുടെ സന്ദേശം ലഭിച്ചതിലൂടെ ഉണ്ടായില്ലെന്നു ഒരു സൈനികന്‍ എനിക്ക് കത്തെഴുതി. മുഴുവന്‍ രാജ്യവും സൈനികര്‍ക്കൊപ്പം നില്‍ക്കുമ്ബോള്‍ അവരുടെ ബലം 125 കോടി തവണയായി വര്‍ധിക്കും- മോദി പറഞ്ഞു.

NO COMMENTS

LEAVE A REPLY