സമൂഹത്തെ ബാധിച്ചിരിക്കുന്ന വൈറസാണ് ഭീകരവാദം : നരേന്ദ്ര മോദി

145

ലക്നൗ• സമൂഹത്തെ ബാധിച്ചിരിക്കുന്ന വൈറസാണ് ഭീകരവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തില്‍നിന്നു നാം മുക്തരല്ല. ഇതു ലോക സമൂഹത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദികള്‍ക്കു തണലൊരുക്കുന്നവരെ ഒരുകാരണവശാലും നാം വെറുതെ വിടില്ലെന്നും മോദി പ്രഖ്യാപിച്ചു. ലക്നൗവില്‍ ദസ്റ ആഘോഷത്തോടനുബന്ധിച്ചു നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ഭീകരവാദം സിറിയയ്ക്കു സമ്മാനിക്കുന്നത് എന്താണെന്ന് അനുദിനം ചിത്രങ്ങളിലൂടെയും മറ്റുമായി നാം കാണുന്നതാണ്. നമ്മുടെ കണ്ണുകളെ ഈറനണിയിക്കുന്ന കാഴ്കളാണ് അവിടെനിന്നുള്ളതെല്ലാം. ഭീകരവാദത്തെയും ഭീകരവാദികളെയും അമര്‍ച്ച ചെയ്യാതെ മനുഷ്യകുലത്തിന്റെ സംരക്ഷണം ഉറപ്പാക്കാനാവില്ലെന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തമാണ് ഇതെന്നും മോദി ചൂണ്ടിക്കാട്ടി.

രാമായണത്തിലെ ജഡായുവാണു ഭീകരതയ്ക്കെതിരെ പോരാടിയ ആദ്യത്തെയാള്‍. സ്ത്രീയുടെ അഭിമാനം രക്ഷിക്കാനായിരുന്നു ജഡായുവിന്റെ പോരാട്ടം. എല്ലാ വര്‍ഷവും നാം രാവണന്റെ കോലം കത്തിക്കുന്ന ചടങ്ങുണ്ട്. ഈ ആചാരത്തിന്റെ അര്‍ഥമെന്താണ്? ജീവിതത്തിലും സമൂഹമെന്ന നിലയിലും നമുക്കു തെറ്റുകള്‍ സംഭവിക്കാറുണ്ട്. കഴിഞ്ഞ ഒരു വര്‍ഷക്കാലം നമുക്കു സംഭവിച്ച തെറ്റുകള്‍ തിരിച്ചറിഞ്ഞു തിരുത്താനുള്ള അവസരമാണു വിജയദശമി. ദാരിദ്ര്യവും നിരക്ഷതയുമാണു പുതിയ കാലത്തു രാവണന്റെ പുതിയ അവതാരങ്ങള്‍. ഇതിനെതിരെയാണു നാം പടപൊരുതേണ്ടതെന്നും മോദി പറഞ്ഞു.
സ്ത്രീകള്‍ക്കു നമ്മുടെ സമൂഹത്തില്‍ അര്‍ഹിച്ച പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സീതയോടു ചെയ്ത അനീതിയുടെ പേരിലാണ് എല്ലാവര്‍ഷവും നാം രാവണന്റെ കോലം കത്തിക്കുന്നത്. അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ പെണ്‍കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലെ രാവണന്‍മാരെയും ഇതുപോലെ കത്തിക്കണം – മോദി പറഞ്ഞു. ഒളിംപിക്സില്‍ എന്താണു സംഭവിച്ചതെന്നു നോക്കുക. അവിടെ നമ്മുടെ പെണ്‍കുട്ടികളാണ് രാജ്യത്തിന്റെ അഭിമാനം കാത്തത്. ഇത്തരത്തില്‍ ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടുമുള്ള നമ്മുടെ കാഴ്ചപ്പാടില്‍ വ്യത്യാസം വരേണ്ടതുണ്ടെന്നും മോദി പറഞ്ഞു.തിന്മയ്ക്കെതിരെ നന്മയുടെ ജയമാണ് ദസ്റ ആഘോഷം. നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും തിന്മകള്‍ ഒളിച്ചിരിപ്പുണ്ട്. ഇതിനെ നാം ചെറുത്തു തോല്‍പ്പിക്കണം. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതാണു നമ്മുടെ പാരമ്ബര്യം. ഈ പാരമ്ബര്യം തലമുറ തലമുറയായി നാം കാത്തു സൂക്ഷിക്കുകയും വേണം- മോദി പറഞ്ഞു.

NO COMMENTS

LEAVE A REPLY