ഡി വൈ എഫ് ‌ഐ പ്രവര്‍ത്തകൻറെ കൊലപാതകം – മുഖ്യപ്രതി പൊലീസ് കസ്റ്റഡിയില്‍

52

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്‍ ഹൗഫിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയില്‍. യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദാണ് പൊലീസ് കസ്റ്റഡിയിലായത്. ഇയാള്‍ മംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇര്‍ഷാദിനെ കാഞ്ഞങ്ങാട്ട് എത്തിച്ചു. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇസഹാഖിനെ വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

അബ്‌ദുള്‍ റഹ്‌മാന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനം മുതല്‍ കാഞ്ഞങ്ങാട് നഗരസഭയ്ക്ക് കീഴിലെ കല്ലൂരാവിയില്‍ മുസ്‌ലിം ലീഗ്-സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. എല്‍ഡിഎഫിന് വോട്ടുകൂടി എന്ന് ആരോപിച്ച്‌ നഗരസഭാ മുപ്പത്തിയാറാം വാര്‍ഡില്‍ ഒരു കുടുംബത്തെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ബുധനാഴ്ച രാത്രി പത്തരയോടെയാണ് കല്ലൂരാവി മുണ്ടത്തോട് വച്ച്‌ അബ്ദുള്‍ റഹ്മാന്‍ ഹൗഫിന് കുത്തേല്‍ക്കുന്നത്. നെഞ്ചിലേറ്റ ആഴത്തി ലുള്ള മുറിവാണ് അബ്‌ദുള്‍ റഹ്മാന്റെ മരണത്തിലേക്കുനയിച്ചത്. ബൈക്കില്‍ പഴയ കടപ്പുറത്തേക്ക് വരികയായിരുന്ന അബ്ദുള്‍ റഹ്മാന്‍ ഹൗഫിനേയും ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദും സംഘവും ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ പരുക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും ഇര്‍ഷാദ് ഉള്‍പ്പെടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞിരുന്നു. ഇര്‍ഷാദിനെ കണ്ടതായി ഷുഹൈബ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

NO COMMENTS