ദില്ലി: അവിഹിത ബന്ധം കണ്ടുപിടിച്ച ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി. കിഴക്കൻ ഡൽഹിയിലെ മാണ്ഡാവാലിയിലാണ് സംഭവം. തടിപ്പണിക്കാരനായ സുബോധ് കുമാറിന്റെ ഭാര്യ മനീഷയാണ് കൊല്ലെപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. രണ്ടു ദിവസം മുന്പാണ് സുബോധ് ഭാര്യയെ കൊലപ്പെടുത്തിയത്. മൃതദേഹം ഇയാളുടെ ഫ്ളാറ്റിൽതന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ദുർഗന്ധം വമിച്ചതീനെ തുടർന്ന് അയൽക്കാരെത്തി പരിശോധിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മനീഷയുടെ തല അറുത്ത് ഒരു ബോക്സിലാണ് സൂക്ഷിച്ചിരുന്നത്. രണ്ടു പെൺകുട്ടികളുടെ പിതാവായ സുബോധ് കഴിഞ്ഞ ശനിയാഴ്ചയാണ് മനീഷയെ കൊലപ്പെടുത്തിയത്. കൊലപാതകം പ്രതി ആസൂത്രണം ചെയ്ത ശേഷമാണ് നടപ്പാക്കിയതെന്ന് പോലീസ് പറയുന്നു. സമീപവാസിയായ യുവതിയുമായുള്ള ബന്ധം മനീഷ അറിഞ്ഞതിനെ തുടർന്ന് ഇരുവരും കലഹം പതിവായിരുന്നു. മനീഷയെ കൊലപ്പെടുത്താൻ തീരുമാനിച്ച സുബോധ് പെൺമക്കളെ ഉത്തർപ്രദേശിലുള്ള അമ്മാവന്റെ വീട്ടിലേക്ക് അയച്ചു. കൊലനടത്തുന്നതിന് വലിയ കത്തിയും ബാഗും ഇയാൾ വാങ്ങി. ഇതിനു ശേഷമാണ് കൊലനടത്തിയത്.