ഹരിത കേരളം തുടർപ്രവർത്തനങ്ങളിലും മാലിന്യ സംസ്‌കരണത്തിലും ശ്രദ്ധവേണം – മന്ത്രി തോമസ് ഐസക്

112

‘ജലസംഗമ’ത്തിന് സമാപനമായി – താഴെത്തട്ടിൽ കൈകോർത്തുള്ള ഹരിതകേരളം പ്രവർത്തനങ്ങൾ സുസ്ഥിരമായി തുടർന്നുപോകുന്നതാകണമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ശ്രദ്ധയോടെയുള്ള സെപ്‌റ്റേജ് മാലിന്യങ്ങളുടെ സംസ്‌കരണവും പ്രധാനപ്പെട്ടതാണ്. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ മൂന്നുദിവസമായി ടാഗോർ തിയറ്ററിൽ നടന്നുവന്ന ‘ജലസംഗമ’ത്തിന്റെ പ്ലീനറി സെഷൻ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലസംരക്ഷണം സംബന്ധിച്ച അവബോധം വളരാൻ ജലഗ്രാമസഭകൾ ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. ജനകീയ ഇടപെടലാണ് ഹരിതകേരളം പ്രവർത്തനങ്ങൾ യാഥാർഥ്യമാകുന്നതിൽ മുഖ്യപങ്ക് വഹിച്ചത്. ഈ മുൻകൈ നിലനിർത്തുംവിധമാകണം മിഷന്റെ തുടർപ്രവർത്തനങ്ങളും പദ്ധതികളും.

വൻ ജനപങ്കാളിത്തമായിരുന്നു കേരളമുടനീളം ഇതുവരെ നടന്ന പ്രവർത്തനങ്ങളിൽ. കോർത്തിണക്കാൻ പറ്റുന്ന പദ്ധതികളും വകുപ്പുകളും ഒരുമിച്ചാണ് പരിപാടികൾ നടപ്പാക്കിയത്. നടപ്പാക്കിയവയുടെ വിജയകഥകൾ മാത്രമല്ല, ഭാവിയിൽ എങ്ങോട്ടുപോകണം എന്നതിന്റെ ചൂണ്ടുപലക കൂടി പല പദ്ധതികളിലുമുണ്ട്. കുടുംബങ്ങളിൽ അവബോധമെത്തിക്കാൻ സ്‌കൂൾ കുട്ടികൾ നല്ല ഉപാധികളാണ്. ഹരിതകേരളവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിയുന്ന സർക്കാർ പദ്ധതികളും വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കണം. അതിനുമപ്പുറം സഹായം ആവശ്യമായി വന്നാൽ പരിഗണിക്കും.

തുടർപദ്ധതികൾക്ക് കൃത്യമായ ചട്ടക്കൂടും പദ്ധതിയും വേണം. ഓരോ ജനപ്രതിനിധിയും ഓർത്തിരിക്കാൻ കഴിയുംവിധം ഒരു നീർച്ചാലെങ്കിലും നവീകരിക്കാൻ മുൻകൈയെടുക്കണം. പഞ്ചായത്തുകളുടെ പ്ലാനിൽ ഉൾപ്പെടുത്താൻ നടപടികൾ വേണമെന്നും അദ്ദേഹം പറഞ്ഞു.

കൃഷി വർധിപ്പിക്കാൻ കൃത്യമായ ജലസേചനം ഉറപ്പാക്കാൻ പഞ്ചായത്തുതലം മുതൽ ആസൂത്രണം വേണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജലവിഭവമന്ത്രി കെ. കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. ജലസേചനത്തിനുള്ള ജലത്തിന്റെ കുറവ് എവിടെ, എങ്ങനെ പരിഹരിക്കാം തുടങ്ങിയവ ഇത്തരത്തിൽ കണ്ടെത്താനാകും.
കമ്യൂണിറ്റി ഇറിഗേഷനിലൂടെയും ഡ്രിപ് ഇറിഗേഷനിലൂടെയും വിള പരമാവധി മെച്ചപ്പെടുത്താനാകും. കുളങ്ങൾ തമ്മിൽ ചെറിയ ലിങ്ക് നൽകാനായാൽ വെള്ളം കുറവുള്ളവയിൽ വെള്ളമെത്തിക്കാനും ഭൂഗർഭജലവിതാനം ഉയർത്താനും സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്ലീനറി സെഷനിൽ ഉദ്ഘാടനപ്രസംഗത്തിന് മുമ്പ് മൂന്നു സെഷനുകളിലായി നടന്ന ചർച്ചകൾ ക്രോഡീകരിച്ച് അവതരിപ്പിച്ചു. ‘നദീ പുനരുജ്ജീവനവും സുസ്ഥിരതാ വെല്ലുവിളികളും’ എന്ന വിഷയത്തിൽ നടന്ന ചർച്ചകൾ സി.ഡബ്‌ളിയു.ആർ.ഡി.എം ശാസ്ത്രജ്ഞൻ വി.പി. ദിനേശ് ക്രോഡീകരിച്ച് അവതരിപ്പിച്ചു. ‘പ്രാദേശികജല സ്രോതസ്സുകളും ജലസുരക്ഷാ പ്ലാനും’ എന്ന വിഷയത്തിലുള്ള ചർച്ചകളുടെ ക്രോഡീകരണം ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ കെ.എച്ച്. ഷംസുദ്ദീൻ നിർവഹിച്ചു. ‘നഗരനീർചാലുകളുടെ ശൃംഖലയും മലിനജല പരിപാലനവും’ എന്ന സെഷനിലെ ചർച്ചകൾ ബോംബെ ഐ.ഐ.ടിയിലെ എൻ.സി നാരായണൻ ക്രോഡീകരിച്ചു. ഇവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചശേഷമായിരുന്നു മന്ത്രിമാർ സംസാരിച്ചത്.

ചടങ്ങിൽ ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ. സീമ, നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് എന്നിവരും സംബന്ധിച്ചു.

NO COMMENTS