അട്ടപ്പാടി ആദിവാസി സമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് തദ്ദേശ ഭരണ, എക്സൈസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും: മന്ത്രി

15

അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ ജീവിതം മെച്ചപ്പെടുത്താനും ആരോഗ്യവും ആവാസ വ്യവസ്ഥയും ശുചിത്വവും ഉറപ്പുവരുത്താനും ത്രിതല പഞ്ചായത്ത് അധികൃതരുടെ യോഗം വിളിച്ചുചേർക്കുമെന്നും അട്ടപ്പാടിയിൽ വ്യാപകമായുള്ള ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിനായി എക്സൈസ് വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ പുനരവലോകനം ചെയ്ത് ഊർജ്ജിതപ്പെടുത്തുമെന്നും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

സങ്കീർണ്ണമായ ആവാസ വ്യവസ്ഥയാണ് അട്ടപ്പാടിയിലേത്. നിലവിലുള്ള നടപടിക്രമങ്ങളിലെ പരിമിതികൾ നിമിത്തമുള്ള പ്രശ്നങ്ങൾ മറികടക്കാൻ സമഗ്രവും സുതാര്യവുമായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പുകളും കുടുംബശ്രീയും ഇടപെടൽ നടത്തുമെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീ ഒരുക്കുന്ന സാമൂഹ്യ അടുക്കള വഴി വിതരണം ചെയ്യുന്ന ആഹാരങ്ങളിൽ അട്ടപ്പാടി ജനത പിന്തുടരുന്ന തനത് ഭക്ഷണങ്ങൾ ഉൾപ്പെടുത്തും.

ലഹരി വിമുക്ത പ്രവർത്തനങ്ങൾ സജീവമാക്കാൻ വാർഡ് തല വിമുക്തി ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തും. എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങളിൽ ഊരുകളിലെ ചെറുപ്പക്കാരെ കൂടി ഉൾപ്പെടുത്തും. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമാകുമെന്ന് മന്ത്രി പറഞ്ഞു.

അട്ടപ്പാടിയിലെ ആദിവാസി കുടുംബങ്ങളെ ആരോഗ്യ സംരംക്ഷണത്തിനും ലഹരി വിമുക്തിക്കും ആവശ്യമായ സ്വയാവബോധം ആർജ്ജിക്കുന്നതിനും സ്വയംപര്യാപ്തരാക്കുന്നതിനും ഉതകുന്ന രീതിയിലാണ് തുടർ നടപടികളുണ്ടാവുക. പട്ടികജാതി- പട്ടികവർഗ ക്ഷേമം, ധനം, ആരോഗ്യം, ഭക്ഷ്യം, തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പുകളുടെ സംയോജിതമായ പ്രവർത്തന ഏകോപനത്തിലൂടെ അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിലുള്ളവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ശ്വാശ്വത പരിഹാരം കാണുമെന്ന് മന്ത്രി കൂട്ടിചേർത്തു.

NO COMMENTS