ശംഖുംമുഖത്ത് തിരയില്‍പ്പെട്ട പെണ്‍കുട്ടിയെ രക്ഷിച്ച ലൈഫ് ഗാര്‍ഡിനെ കടലില്‍ കാണാതായി.

115

തിരുവനന്തപുരം: തിരയില്‍പ്പെട്ട പെണ്‍കുട്ടിയെ രക്ഷിച്ച്‌ കരയിലെത്തിച്ച ലൈഫ് ഗാര്‍ഡിനെ കടലില്‍ കാണാതായി. ശംഖുംമുഖം വയര്‍ലെസ് സ്റ്റേഷനു സമീപം രാജീവ് നഗര്‍ അഭിഹൗസില്‍ ജോണ്‍സണ്‍ ഗബ്രിയേലി(43)നെയാണ് തിരയില്‍പ്പെട്ടു കാണാതായത്. ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടമുണ്ടായത്. മൂന്നാര്‍ സ്വദേശിയും വഴുതക്കാട്ട് സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയുമായ അമൂല്യ(21) വൈകീട്ട് ബീച്ചില്‍ എത്തിയിരുന്നു. കടലിലിറങ്ങിയ അമൂല്യ ശക്തമായ തിരയില്‍പ്പെട്ട് മുങ്ങിപ്പോയി.

കടലില്‍പ്പെട്ടുപോയ അമൂല്യയെ ലൈഫ് ഗാര്‍ഡ് ജോണ്‍സണ്‍ കണ്ടു. ഓടിയെത്തിയ ജോണ്‍സണ്‍ കടലിലിറങ്ങി. അപകടം കണ്ട കോഫി ഹൗസിലെ ജീവനക്കാരനായ ഫഹാസും കടലിലിറങ്ങി.മുങ്ങിത്താണ അമൂല്യയെ ജോണ്‍സണും ഫഹാസും ചേര്‍ന്നു രക്ഷിച്ച്‌ കരയിലെത്തിച്ചു. കരയില്‍ നിന്ന മറ്റുള്ള ലൈഫ് ഗാര്‍ഡുകള്‍ ജോണ്‍സണെയും പെണ്‍കുട്ടിയെയും കരയിലേക്കു വലിച്ചുകയറ്റി. ഇതിനിടയിലുണ്ടായ ശക്തമായ തിരയടിയില്‍ ജോണ്‍സണ്‍ വെള്ളത്തിലേക്കു വീണു. അവിടെയുണ്ടായിരുന്ന കരിങ്കല്ലില്‍ തലയിടിച്ചതിനെത്തുടര്‍ന്ന് ബോധരഹിതനായി. പരിക്കേറ്റു കിടന്ന ജോണ്‍സണെ മറ്റുള്ളവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും തിരയടിയുണ്ടായി.

കൂറ്റന്‍ തിരയില്‍പ്പെട്ട് ജോണ്‍സണ്‍ കടലില്‍ വീണുപോയി. ശക്തമായ തിരയായതിനാല്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക് ജോണ്‍സണെ രക്ഷപ്പെടുത്താനായില്ല. പെണ്‍കുട്ടിയെ മറ്റുള്ളവര്‍ കരയിലേക്കു കയറ്റി പോലീസ് ജീപ്പില്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി. കടലിലിറങ്ങിയ ഫഹാസിനും പരിക്കേറ്റു. സംഭവമറിഞ്ഞ് നാട്ടുകാരും ജോണ്‍സന്റെ ബന്ധുക്കളുമെത്തി ലൈഫ് ഗാര്‍ഡുകളുമായി തര്‍ക്കത്തിലായി. സമീപത്തുണ്ടായിരുന്നിട്ടും ലൈഫ് ഗാര്‍ഡുകള്‍ ജോണ്‍സണെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചില്ലെന്നു നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. കൂടുതല്‍ നാട്ടുകാരെത്തിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയായി.

പോലീസെത്തി സംഘര്‍ഷത്തില്‍നിന്ന് ഇവരെ പിന്തിരിപ്പിച്ചു. ജോണ്‍സണുവേണ്ടി വിഴിഞ്ഞത്തുനിന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരസംരക്ഷണസേനയും രാത്രിയിലും ശംഖുംമുഖം തീരത്ത് തിരച്ചില്‍ തുടരുകയാണ്. ശാലിനിയാണ് ജോണ്‍സന്റെ ഭാര്യ. വിദ്യാര്‍ഥികളായ അഭി, ആതിര എന്നിവര്‍ മക്കളാണ്.

NO COMMENTS