ലൈഫ് മിഷൻ – ഒരുലക്ഷം വീടുകൾ പൂർത്തിയായി – ഡിസംബറോടെ രണ്ടുലക്ഷം വീടുകൾ ലക്ഷ്യം.

114

തിരുവനന്തപുരം : കേരള സർക്കാരിന്റെ സമ്പൂർണ ഭവനപദ്ധതിയായ ലൈഫ് മിഷൻ ഒന്നും രണ്ടും ഘട്ടങ്ങളിലായി 1,03,644 വീടുകളുടെ നിർമാണം പൂർത്തിയായി. ഇതോടെ ദേശീയതലത്തിൽ തന്നെ ഏറ്റവും കുറഞ്ഞ സമയത്തിൽ ഇത്രയും അധികം വീടുകൾ പൂർത്തിയാക്കിയ സംസ്ഥാനമായി കേരളം മാറി. ഈ പുരോഗതി അടിസ്ഥാനമാക്കിയാൽ വരുന്ന ഡിസംബറോടെ പദ്ധതിയിൽ സംസ്ഥാനത്ത് പൂർത്തിയാകുന്ന വീടുകളുടെ എണ്ണം രണ്ട് ലക്ഷമാകും.

പൂർത്തീകരിക്കാത്ത ഭവനങ്ങളുടെ നിർമാണമാണ് ലൈഫ് മിഷൻ ഒന്നാംഘട്ടത്തിൽ ലക്ഷ്യമിട്ടിരുന്നത്. ഒന്നാംഘട്ടത്തിൽ പൂർത്തീകരിക്കേണ്ടിയിരുന്ന 54,351 വീടുകളിൽ 51,509 വീടുകൾ (94.77%) നിർമിച്ചുകഴിഞ്ഞു. 633.67 കോടി രൂപ ഗുണഭോക്താക്കൾക്ക് ഭവനനിർമാണത്തിന് ധനസഹായമായി നൽകി. രണ്ടാംഘട്ടത്തിൽ 30,359 (34.58%) ഗുണഭോക്താക്കൾ ഭവന നിർമാണം പൂർത്തീകരിച്ചു.

പി.എം.എ.വൈ – ലൈഫ് അർബൻ പ്രകാരം 21,776 (30.08%) വീടുകളുടെ നിർമാണവും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ള വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്. മൂന്നാംഘട്ടത്തിന്റെ ഭാഗമായി അടിമാലിയിൽ ഭവന സമുച്ചയം പൂർത്തീകരിച്ച് അടിമാലി ഗ്രാമപഞ്ചായത്തിലെ അർഹരായ ഭൂരഹിത ഭവനരഹിതരായ 163 ഗുണഭോക്താക്കൾക്ക് കൈമാറിക്കഴിഞ്ഞു.

ലൈഫ് രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിർമാണവും മൂന്നാം ഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം. രണ്ടാം ഘട്ടത്തിൽ ഗ്രാമസഭ സർവേയിലൂടെ കണ്ടെത്തി അംഗീകരിച്ച 1,73,065 ഗുണഭോക്താക്കളിൽ രേഖാപരിശോധനയിലൂടെ 98,281 പേരാണ് അർഹത നേടിയത്. ഇവരിൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെട്ടത് 86,341 പേരാണ്.
രണ്ടാംഘട്ടത്തിൽ വീട് നിർമാണം പൂർത്തീകരിക്കുന്നതിനായി പല പ്രമുഖ ബ്രാൻഡുകളുമായി കൈകോർത്തുകൊണ്ട് കുറഞ്ഞ നിരക്കിൽ വീട് നിർമാണ സാമഗ്രികൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ലൈഫ്മിഷൻ കൈക്കൊണ്ടിട്ടുണ്ട്.

40-60% വരെ വിലകുറച്ചാണ് ഇലക്ട്രിക്കൽ, വയറിംഗ്, സാനിട്ടറി ഉപകരണങ്ങളും സിമെന്റ്, പെയിന്റ്, വാട്ടർ ടാങ്ക് തുടങ്ങിയവയും ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. സാനിട്ടറി ഫിറ്റിംഗ് രംഗത്തെ അതികായരായ സെറ, ജീറ്റ്, പെയിന്റ് നിർമാണ കമ്പനികളായ ഏഷ്യൻ പെയിന്റ്സ്, നെറോലാക്, ഇലക്ട്രിക്കൽ സാമഗ്രി നിർമാതാക്കളായ ലെഗ്രാന്റ്, വീഗാർഡ്, വിപ്രോ, പൈപ്പ് നിർമാണ കമ്പനികളായ ഹൈക്കൗണ്ട്, സ്റ്റാർ പ്ലാസ്റ്റിക്സ്, മലബാർ സിമന്റ്സ് തുടങ്ങിയ കമ്പനികളാണ് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ നൽകാൻ തയ്യാറായിരിക്കുന്നത്. വിലക്കുറവിൽ നിർമാണ സാമഗ്രികൾ ലഭിക്കുന്നത് ഏറെ ആശ്വാസം പകരും. ഇതിലൂടെ ഗുണഭോക്താവിന് 50,000 മുതൽ ഒരു ലക്ഷം രൂപയുടെ വരെ ലാഭമുണ്ടാവും.

നിർമാണ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പുവരുത്തി, ലൈഫ് ഗുണഭോക്താവാണെന്ന് തെളിയിക്കുന്ന രേഖകൾ സമർപ്പിച്ച് അടുത്തുള്ള ഏജൻസികളിൽ നിന്ന് സാധനങ്ങൾ വാങ്ങാനാവും. ഇതിന്റെ കൂടുതൽ വിവരങ്ങൾ ലൈഫ് മിഷന്റെ വെബ്സൈറ്റായwww.lifemission.kerala.gov.in ൽ ലഭ്യമാണ്.

ലൈഫ് രണ്ടാംഘട്ടത്തിൽ 2643.90 കോടി രൂപയാണ് ഭവന നിർമ്മാണത്തിന് ഇതുവരെ നൽകിയത്. അതിൽ സംസ്ഥാന വിഹിതമായ 425 കോടിയും തദ്ദേശസ്വയംഭരണ സ്ഥാപന വിഹിതം 718.90 കോടിയും ഹഡ്കോയിൽ നിന്നുള്ള വായ്പാതുക 1500 കോടിയും ഉൾപ്പെടുന്നു. 2020 മാർച്ച് 31 ഓടെ രണ്ടാംഘട്ടം പൂർത്തിയാവും.
മൂന്നാം ഘട്ടത്തിൽ ഭൂമിയും വീടുമില്ലാത്ത 3,37,416 ഗുണഭോക്താക്കളിൽ രേഖാപരിശോധനയിലൂടെ അർഹമായി കണ്ടെത്തുന്നവർക്ക് ക്ളസ്റ്റർ / ഭവന സമുച്ചയം വഴി വീട് നൽകും. സ്വന്തമായി സ്ഥലമില്ലാത്ത ഗുണഭോക്താവിന് മൂന്ന് സെന്റിൽ കുറയാത്ത സ്ഥലം വാങ്ങുന്നതിന് പരമാവധി രണ്ട് ലക്ഷം രൂപയാണ് ധനസഹായം നൽകുന്നത്. ഭൂരഹിത, ഭവനരഹിതരിൽ ഇതിനോടകം ഭൂമി സ്വന്തമായവരെ ലൈഫ് രണ്ടാം ഘട്ടത്തിലേക്ക് മാറ്റി ധനസഹായം നൽകും.

ഈ ഘട്ടത്തിലെ മൊത്തം 85 ഭവനസമുച്ചയങ്ങളിൽ 14 പൈലറ്റ് ഭവനസമുച്ചയങ്ങളും കെയർ ഹോം വഴി 14 ഭവനസമുച്ചയങ്ങളുമാണ് നിർമിക്കുന്നത്. പൈലറ്റ് ഭവന സമുച്ചയങ്ങളുടെ ടെൻഡർ നടപടികൾ സ്വീകരിച്ചുവരുന്നു. 56 അധിക ഭവനസമുച്ചയങ്ങളുടെ ഡി.പി.ആർ തയാറാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു വരികയാണ്. പൈലറ്റ് ഭവനസമുച്ചയങ്ങൾ 2020 ആഗസ്റ്റിലും അഡീഷണൽ, കെയർ ഹോം വഴിയുള്ള ഭവനസമുച്ചയങ്ങൾ 2020 ഒക്ടോബറിലും പൂർത്തീകരിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

NO COMMENTS