അഴിമതിയുടെ ഇടനിലക്കാരെ തുറന്നു കാട്ടുന്ന ലെറ്റ്‌സ് ടോക്ക് സംഭാഷണ പരിപാടി

174

കൊച്ചി: രാജ്യത്തെ അധികാരത്തിന്റെ ഇടനാഴിയില്‍ വിഹരിക്കുന്ന ഇടനിലക്കാരെ കുറിച്ച് മാധ്യമപ്രവര്‍ത്തകനായ ജോസി ജോസഫ് എഴുതിയ പുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കുറി ലെറ്റ്‌സ് ടോക്ക് സംഭാഷണ പരിപാടി. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ലെറ്റ്‌സ് ടോക്ക് സംഭാഷണം സപ്തംബര്‍ 29 വ്യാഴാഴ്ച ചാവറ കള്‍ച്ചറല്‍ സെന്ററില്‍ വൈകീട്ട് 5 മണിക്കു നടക്കും.എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്‌സ്; ദി ഹിഡന്‍ ബിസിനസ് ഓഫ് ഡെമോക്രസി ഇന്‍ ഇന്ത്യ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സംഭാഷണം. മുന്‍ റോ മേധാവിയും കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റീയുമായ ഹോര്‍മിസ് തരകനും ജോസി ജോസഫുമായാണ് സംഭാഷണം. പുസ്തകത്തിന്റെ കൊച്ചിയിലെ പ്രകാശനവും ചടങ്ങില്‍ നടക്കും.ഇന്ത്യ ഇന്ന് ചര്‍ച്ച ചെയ്യുന്ന നിരവധി അഴിമതിക്കഥകള്‍ തന്റെ 20 വര്‍ഷത്തെ മാധ്യമജീവിതത്തിലൂടെ ജോസി ജോസഫ് പുറത്തു കൊണ്ടു വന്നിട്ടുണ്ട്. പ്രതിരോധരംഗത്തെ ക്രമക്കേടുകളും ഡല്‍ഹി കോമണ്‍വെല്‍ത്ത് അഴിമതികളുമടക്കം പുറം ലോകമറിഞ്ഞത് ജോസിയുടെ റിപ്പോര്‍ട്ടുകളിലൂടെയാണ്. അതിനാല്‍ തന്നെ അധികാരത്തിന്റെ ഇടനാഴിയിലൂടെ സഞ്ചരിക്കുന്ന ഇടനിലക്കാര്‍, മുതലാളികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാവകള്‍, തുടങ്ങി അഴിമതിയുടെ എല്ലാ വശങ്ങളെയും ജോസി തന്റെ പുസ്തകത്തിലൂടെ തുറന്നു കാട്ടുന്നു.’റോ’ യുടെ മുന്‍ മേധാവിയും മുന്‍ കേരള ഡി ജി പിയുമായ ഡോ ഹോര്‍മിസ് തരകന്‍ തന്റെ സര്‍വീസ് അനുഭവങ്ങള്‍ കൂടി പങ്കു വയ്ക്കുന്നതോടെ ലെറ്റ്‌സ് ടോക്ക് വേറിട്ട അുഭവമായി മാറും. രാഷ്ട്രീയക്കാര്‍ കള്ളപ്പണം വിദേശത്തേക്കു കടത്തുന്ന മാര്‍ഗങ്ങള്‍, അഴിമതിയാരോപണം വരുമ്പോള്‍ സഹതാപം കിട്ടാന്‍ വേണ്ടി നടത്തുന്ന രാജി നാടകങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളും ജോസിയുടെ പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്. വ്യവസ്ഥിതിയില്‍ നില നില്‍ക്കുന്ന അനീതിയിലേക്കും അതിന് ചരട് വലിക്കുന്നവരിലേക്കും പൊതുജനങ്ങള്‍ക്ക് മനസ് തുറന്ന് നോക്കാന്‍ സഹായിക്കുന്നതാണ് ജോസിയുടെ പുസ്തകവും സംഭാഷണ പരിപാടിയുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു അഭിപ്രായപ്പെട്ടു.

NO COMMENTS

LEAVE A REPLY