കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

217

തൃശൂര്‍: ലക്കിടി കൊളജ് വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് അടക്കം നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ വടക്കാഞ്ചേരി മജിസ്‍ട്രേറ്റ് കോടതി ഇന്ന് വിധി പറയും. കേസിലെ മൂന്നാം പ്രതിയും കോളജ് നിയമോപദേശകയുമായ സുചിത്രക്ക് ഉപാധികളോടെ ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണദാസ് അടക്കമുള്ളവരുടെ അറസ്റ്റ് പൊതുജനങ്ങളെയും മാധ്യമങ്ങളെയും തൃപ്തിപ്പെടുത്താനുള്ള പോലീസിന്റെ നാടകമാണെന്നും പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ വകുപ്പുകള്‍ നിലനില്‍ക്കില്ലന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ കോളജിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ഥിയെ ഉപദ്രവിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.
സമൂഹത്തില്‍ സ്വാധീനം ഉള്ള പ്രതികള്‍ കേസ് അട്ടിമറിക്കുമെന്നും ആയതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നകൃഷ്ണദാസ് നല്‍കിയ ജാമ്യാപേക്ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതിയും പരിഗണിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY