കെ.പി.സി.സിയിലെ അയ്യന്‍കാളി ജയന്തി ആഘോഷം

432

മനുസ്മൃതി യുഗത്തിലേക്ക് രാജ്യത്തെ നയിക്കുകയാണ് നരേന്ദ്രമോഡി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരെന്ന് എ.ഐ.സി.സി. സെക്രട്ടറി ദീപക് ബാബറിയ.ഇന്ദിരാഭവനില്‍ അയ്യന്‍കാളിയുടെ 153-ാം ജയന്തി അഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
മോഡി ഭരണത്തില്‍ രാജ്യത്തെ ദളിത് വിഭാഗങ്ങള്‍ കൊടിയ പീഡനങ്ങള്‍ക്ക്് വിധേയരാകുന്നു. ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ കേന്ദ്രഭരണം പരാജയമാണ്. ദളിത് പീഡനങ്ങളുടെ ദേശീയ നിരക്കിനേക്കാള്‍ രണ്ട് ഇരട്ടിയിലധികമാണ് ഗുജറാത്തിലെ ദളിത് പീഡനങ്ങളുടെ നിരക്കെന്നും ബാബറിയ അഭിപ്രായപ്പെട്ടു. ദളിതര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. അതെല്ലാം സമൂഹത്തിലെ ഒരുവിഭാഗം തട്ടിയെടുക്കുന്നു.
ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും സമത്വാവകാശം ഉറപ്പുനല്‍കുന്നുണ്ടെങ്കിലും ദളിതരുടെ കാര്യത്തില്‍ അതു പരിപാലിക്കപ്പെടാതെ പോകുന്നു. ഇവര്‍ക്കെതിരെയുള്ള പൈശാചികകൃത്യങ്ങള്‍ തടയുന്നതില്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല.മികച്ച അഭിനേതാവാണ് നരേന്ദ്രമോഡി. അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തിയും രണ്ടാണെന്നും ദീപക് ബാബറിയ പറഞ്ഞു.
ദളിത് വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രയത്‌നിക്കുന്ന നേതാവാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കേന്ദ്രഭരണത്തില്‍ ദളിതര്‍നേരിടുന്ന ദുരിതങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായിട്ടാണ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് രംഗത്തെത്തിയത്. സംഘപരിവാര്‍ ശക്തികള്‍ ദളിരുടെ മേല്‍ പീഡനങ്ങള്‍ നടത്തിയപ്പോള്‍ ദളിതര്‍ക്ക് ആശ്വാസവുമായി അവിടെയെല്ലാം രാഹുല്‍ഗാന്ധി ഓടിയെത്തി. സംഘപരിവാറും ആര്‍.എസ്.എസും രാജ്യത്ത് സര്‍വര്‍ണ്ണ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും ബാബറിയ പറഞ്ഞു.
സവര്‍ണ്ണ മേധാവിത്വത്തിനെതിരെ പോരാടിയ വ്യക്തിത്വമാണ് അയ്യന്‍കാളി. അയ്യന്‍കാളിയുടെ ജീവിതം വലിയ സന്ദേശമാണ് നല്‍കുന്നത്. അതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ഡോ.ബി.ആര്‍.അംബേദ്ക്കര്‍ ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണഘട്ടത്തില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും കൂടുതല്‍ പരിഗണന നല്‍കി. എന്നാല്‍ അംബേദ്ക്കര്‍ തയ്യാറാക്കിയ ഭരണഘടന അറബികടലില്‍ വലിച്ചെറിയണമെന്നാണ് ആര്‍.എസ്.എസ്. നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. ഇന്ദിരാഗാന്ധിയുടേയും , രാജീവ് ഗാന്ധിയുടേയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പിന്നേക്ക ജനവിഭാഗത്തിന്റെ ക്ഷേമത്തിന് വലിയ സംഭാവനകളാണ് നല്‍കിയതെന്നും ദീപക് ബാബറിയ പറഞ്ഞു.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലാത്തതിന്റെ തിക്താനുഭവങ്ങളാണ് രാജ്യത്ത് ദളിത് വിഭാഗം ഇപ്പോള്‍ നേരിടുന്ന പീഡനങ്ങളെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ദളിത് സമൂഹത്തെ കൂട്ടത്തോടെ വേട്ടയാടുന്ന അവസ്ഥായാണ് രാജ്യത്ത് ഇന്നുള്ളത്. വേണ്ടസമയത്ത് പ്രധാനമന്ത്രി പ്രതികരിക്കാതിരുന്നതിനാലാണ് രാജ്യത്ത് ദളിതര്‍ക്കെതിരായ പീഡനങ്ങള്‍ വ്യാപകമായി വര്‍ധിച്ചത്. പട്ടികജാതി-പട്ടിവര്‍ഗ കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളില്‍ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദളിത് പീഡനങ്ങള്‍ വര്‍ധിക്കുന്നതായിട്ടാണ്. ഗുജറാത്തിലെ ദളിത് പീഡനങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രതികരിച്ച 44 കോണ്‍ഗ്രസ് എം.എല്‍.എ.മാരെയാണ് ഗുജറാത്ത് സ്പീക്കര്‍ പുറത്താക്കിയത്.
ദളിതര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. തിരുവനന്തപുരം രാജാജിനഗര്‍ കോളനിയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 150 കുടുംബങ്ങള്‍ക്ക് എ.പി.എല്‍.കാര്‍ഡാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കേരളം ഉള്‍പ്പടെ മറ്റുസംസ്ഥാനങ്ങളിലെ എല്ലാ കോളനിയിലും ഇതെ അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.
ദേശീയ തലത്തില്‍ ദളിത് പീഡനങ്ങള്‍ക്കെതിരെ പ്രസ്താവന ഇറക്കുന്ന സി.പി.എം. ഭരണത്തിന് നേതൃത്വം നല്‍ക്കുന്ന കേരളത്തിലും ദളിത് പീഡനങ്ങള്‍ വര്‍ധിക്കുന്നു. അതിന്റെ പ്രകടമായ ഉദാഹരണമാണ് തലശ്ശേരി കുട്ടിമാക്കൂലില്‍ കള്ളക്കേസില്‍പ്പെടുത്തി കൈകുഞ്ഞിനൊപ്പം ദളിത് സഹോദരിമാരെ ജയിലടച്ച സംഭവം. ഇവര്‍ക്കെതിരെ എടുത്ത കള്ളക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. തലശ്ശേരിയിലെ ദളിത് സഹോദരിമാര്‍ക്കെതിരെ എടുത്ത കള്ളക്കേസ് സര്‍ക്കാര്‍ പിന്‍വലിച്ചേ മതിയാകുവെന്നും കേസെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
കൂടാതെ സി.പി.എമ്മുകാര്‍ പ്രതികളായി ഉള്‍പ്പെട്ട എത്ര ദളിത് പീഡനങ്ങളാണ് സമീപകാലത്ത് കേരളത്തിലുണ്ടായത്. യൂണിവേഴ്‌സിറ്റി കോളേജിലെ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥിയും ആദിവാസിയുവാവുമായ അരുണിനെ ജാതിയമായി അധിക്ഷേപിച്ച്് മര്‍ദ്ദിച്ചത് എസ്.എഫ്.ഐ.ആണെങ്കില്‍ വിതുര ഗ്രാമപഞ്ചായത്ത് അംഗവും ആദിവാസിയുമായ പ്രേം ഗോപിനാഥനെയും കഴക്കൂട്ടം ലക്ഷംവീട് കോളനിയില്‍ വീട്ടമ്മയെ വീട്ടില്‍ നനിന്നും പിടിച്ചിറക്കി മര്‍ദ്ദിച്ച സംഭവങ്ങളില്‍ പ്രതികള്‍ സി.പി.എമ്മുകാരാണ്.
കേന്ദ്ര ഭരണത്തില്‍ ബി.ജെ.പി.യും ആര്‍.എസ്.എസും ദളിത് പീഡനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അതേപാതയിലാണ് കേരളത്തില്‍ സി.പി.എമ്മെന്നും സുധീരന്‍ പറഞ്ഞു.
ജാതീയ ഉച്ചനീചത്വങ്ങള്‍ കൊടികുത്തി വാണിരുന്ന കാലഘട്ടത്തില്‍ അധസ്ഥിത വര്‍ഗത്തിന്റെ അവകാശത്തിനായി പോരാടിയ വ്യക്തിയായിരുന്നു അയ്യന്‍കാളിയെന്ന് സുധീരന്‍ അനുസ്മരിച്ചു. തൊഴിലാളികളുടെ അവകാശപോരാട്ടത്തിനായി രാജ്യത്തെ ആദ്യത്തെ കര്‍ഷക സമരം സംഘടിപ്പിച്ചതും അദ്ദേഹമായിരുന്നുവെന്നും സുധീരന്‍ പറഞ്ഞു.
ബി.ജെ.പിയും ആര്‍.എസ്.എസും ദേശീയ നേതാക്കളെ ഇകഴ്ത്താനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് ഡോ.ബി.ആര്‍.അംബേദ്ക്കറിന് ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണത്തില്‍ ഒരുപങ്കുമില്ലെന്ന ആര്‍.എസ്.എസ്. നേതാവ് റാം ബഹദൂര്‍ റായിയുടെ പ്രസ്താവനയെന്നും സുധീരന്‍ പറഞ്ഞു.
കൊടിക്കുന്നില്‍ സുരേഷ് എം.പി.,എം.എല്‍.എ. മാരായ വി.എസ്.ശിവകുമാര്‍. ഐ.സി.ബാലകൃഷ്ണന്‍, മുന്‍സ്പീക്കര്‍ എന്‍.ശക്തന്‍, മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ മണ്‍വിള രാധകൃഷ്ണന്‍, ശരത്ചന്ദ്ര പ്രസാദ്, ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. വിദ്യാധരന്‍, കെ.പി.സി.സി. സെക്രട്ടറി മണക്കാട് സുരേഷ്, കെ.സി.സി.സി. വക്താക്കളായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍,പന്തളം സുധാകരന്‍, മുന്‍ എം.എല്‍.എ. വര്‍ക്കല കഹാര്‍ എന്നിവരും പുങ്കെടുത്തു.

NO COMMENTS

LEAVE A REPLY