കോവിഡ് വാക്സിനേഷന് വിപുല സജ്ജീകരണങ്ങൾ-മന്ത്രി കെ. കെ. ശൈലജ

33

കോവിഡ് വാക്സിനേഷൻ വിജയകരമായി നടപ്പിലാക്കുന്നതിനായി ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളാണ് കോവിഡ് വാക്സിനേഷനായി ലോഞ്ചിംഗ് സമയത്ത് സജ്ജമാക്കുന്നത്. പിന്നീട് കൂടുതൽ കേന്ദ്രങ്ങളുണ്ടാകും.

എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കേന്ദ്രങ്ങൾ (12). തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 വീതം. ബാക്കി ജില്ലകളിൽ 9 വീതവും. സർക്കാർ മേഖലയിലെ അലോപ്പതി-ആയുഷ്, സ്വകാര്യ ആശുപത്രികളുൾപ്പെടെ എല്ലാത്തരം സ്ഥാപനങ്ങളേയും ഉൾപ്പെടുത്തും. ആരോഗ്യ മേഖലയിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ തുടങ്ങിയവരെല്ലാം ചേർന്ന് വാക്സിൻ നൽകും.
ഒരു കേന്ദ്രത്തിൽ ഒരു ദിവസം 100 പേർക്ക് വാക്സിൻ നൽകുന്നതിനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഓരോ കേന്ദ്രത്തിലും വെയിറ്റിംഗ് ഏരിയ, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം എന്നിവയുണ്ടാകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സജ്ജീകരണങ്ങൾ.

ജില്ലാ കളക്ടർമാർക്കായിരിക്കും വാക്സിനേഷന്റെ ജില്ലാതല ചുമതല. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കൺട്രോൾ റൂം തുടങ്ങും. വാക്സിനേഷനുള്ള മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. കോൾഡ് സ്റ്റോറേജ് ശൃംഖല പൂർണസജ്ജമാണ്. കേടുപാട് സംഭവിച്ചാൽ പകരം സംവിധാനവും ഏർപ്പെടുത്തും. ജില്ലാ, ബ്ലോക്ക് തലത്തിൽ ജീവനക്കാർക്ക് പരിശീലനം നൽകി വരുന്നു. വാക്സിനേഷനായി ഇതുവരെ 3,58,574 പേരാണ് രജിസ്റ്റർ ചെയ്തത്. സർക്കാർ മേഖലയിലെ 1,68,685 പേരും സ്വകാര്യ മേഖലയിലെ 1,89,889 പേരും.
\
സംസ്ഥാനത്ത് 52 കേന്ദ്രങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി ഡ്രൈ റൺ നടത്തി. അതു പൂർണ വിജയമാക്കിയ ആരോഗ്യ പ്രവർത്തകരെ ആരോഗ്യ മന്ത്രി അഭിനന്ദിച്ചു.മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന ഉന്നതതല യോഗത്തിൽ ജില്ലാ കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ആർ.പി.എച്ച്. ഓഫീസർമാർ എന്നിവർ ഉൾപ്പെടെ 300ലധികം ഉദ്യോഗസ്ഥർ പങ്കെടുത്തു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ആരോഗ്യ വകുപ്പ് ജോ. സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാബീവി, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. പ്രീത, ഡെപ്യൂട്ടി ഡയറക്ടർ ഡോ. സന്ദീപ് എന്നിവരും പങ്കെടുത്തു.

NO COMMENTS