വ്യവസായ വകുപ്പിലെ എല്ലാ നിയമനങ്ങളുടെയും വിശദാംശങ്ങള്‍ കോടിയേരി ഇ.പി ജയരാജനില്‍ നിന്ന് ആവശ്യപ്പെട്ടു

188

തിരുവനന്തപുരം: വ്യവസായ വകുപ്പിലെ എല്ലാ നിയമനങ്ങളുടെയും വിശദാംശങ്ങള്‍ കോടിയേരി ബാലകൃഷ്ണന്‍ ഇ.പി ജയരാജനില്‍നിന്ന് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നോടിയായി മന്ത്രി ജയരാജനുമായി എകെജി സെന്ററില്‍ നടത്തിയ കൂടിക്കാഴ്ചയിലാണിത്.വിവാദം ആളിക്കത്തുമ്ബോള്‍ സ്ഥലത്തില്ലാതിരുന്ന പാര്‍ട്ടി സെക്രട്ടറിയെ നേരിട്ട് കണ്ട് ജയരാജന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്നാണ് കോടിയേരി നിയമനങ്ങളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത്.ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടു.
വിവാദ നിയമനങ്ങളില്‍ തിരുത്തല്‍ വേണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിക്കാര്‍ക്കിടയില്‍ തന്നെ നിയമനത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സെക്രട്ടേറിയേറ്റില്‍ ജയരാജന്റെ പ്രതികരണം കൂടി ചേര്‍ത്താകും കോടിയേരി റിപ്പോര്‍ട്ട് അവതരിപ്പിക്കുക. അതിനിടെ, വിഷയത്തില്‍ സിപിഎം കേന്ദ്ര കമ്മറ്റിയംഗം എം.സി.ജോസഫൈന്‍ കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കിയിട്ടുണ്ട്.
സെക്രട്ടേറിയേറ്റ് അംഗങ്ങളായ അഞ്ചു പേര്‍ ബന്ധു നിയമനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ജയരാജന്‍ നേരിടുന്ന ആരോപണമാണ് കൂടുതല്‍ ഗൗരവതരമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ജയരാജന് സംഘടനാ തരത്തിലാണോ ഭരണതലത്തിലാണോ നടപടി വേണ്ടതെന്നുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ സജീവമായി കൊണ്ടിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY