ദിനേശ് ബാബുവിന്റെ കൊലപാതകം കലാപത്തിനുള്ള ആര്‍എസ്എസ് ഗൂഢാലോചനയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

253

തിരുവനന്തപുരം : മാഹിയില്‍ പളളൂര്‍ ലോക്കല്‍ കമ്മറ്റി അംഗവും മാഹി നഗരസഭാ മുന്‍ കൗണ്‍സിലറുമായ ദിനേശ്ബാബുവിന്റെ കൊലപാതകം കേരളത്തെ കലാപത്തിലേക്ക് തള്ളിയിടാനുള്ള ആര്‍എസ്എസ് ഗൂഢാലോചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരിന്റെ മണ്ണിലെ സമാധാനം ഇല്ലാതാക്കുകയും അക്രമ രാഷ്ട്രീയവും കലാപങ്ങളും സംസ്ഥാനമാകെ വ്യാപിപ്പിക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. നാടിന്റെ സമാധാനവും സന്തോഷവും നശിപ്പിച്ച് വര്‍ഗീയ രാഷ്ട്രീയത്തിന് മേല്‍ക്കൈ ഉണ്ടാക്കാമെന്ന ആര്‍ എസ് എസ് കണക്കുകൂട്ടല്‍ കേരളത്തില്‍ വിലപ്പോകില്ലെന്നും കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു

കോടിയേരിയുടെ ഫേസുബുക്ക് പോസ്റ്റ്

കേരളത്തെ കലാപത്തിലേക്ക് തള്ളിയിടാനുള്ള ആര്‍ എസ് എസ് ഗൂഡാലോചനയുടെ ഇരയാണ് ആര്‍ എസ് എസുകാര്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സിപിഐ എം പളളൂര്‍ ലോക്കല്‍ കമ്മറ്റിയംഗവും മാഹി നഗരസഭാ മുന്‍ കൗണ്‍സിലറുമായ കെ പി ദിനേശ്ബാബു.

കണ്ണൂരിന്റെ മണ്ണിലെ സമാധാനം ഇല്ലാതാക്കുകയും അക്രമ രാഷ്ട്രീയവും കലാപ ശ്രമങ്ങളും സംസ്ഥാനമാകെ വ്യാപിപ്പിക്കുകയും ചെയ്യാന്‍ ആര്‍ എസ് എസ് നേതൃത്വം തീരുമാനിച്ചിരിക്കയാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജനാധിപത്യ മാര്‍ഗത്തില്‍ മുന്നോട്ടു പോയാല്‍ ഗുണമില്ലെന്ന് കണ്ട ആര്‍ എസ് എസ് കലാപത്തിന് ശ്രമിക്കുന്നതിന്റെ മുന്നോടിയായാണ് ഈ നിഷ്ഠൂരമായ പാതകം നടത്തിയത്. നാടിന്റെ സമാധാനവും സന്തോഷവും നശിപ്പിച്ച് വര്‍ഗീയ രാഷ്ട്രീയത്തിന് മേല്‍ക്കൈ ഉണ്ടാക്കാമെന്ന ആര്‍ എസ് എസ് കണക്കുകൂട്ടല്‍ കേരളത്തില്‍ വിലപ്പോവില്ല.

ധീരനായിരുന്നു സഖാവ് ദിനേശ് ബാബു. ആ നാടിന് പ്രിയങ്കരനായിരുന്നു ഉപകാരിയായ ആ സഖാവ്. ആര്‍ എസ് എസ് സംഘപരിവാര വര്‍ഗീയ ശക്തികളുടെ നെറികേടുകളെ തുറന്നുകാട്ടാന്‍ മുന്നില്‍ നിന്ന ദിനേശ് ബാബു ഡി വൈ എഫ് ഐ യുടെ വില്ലേജ് സെക്രട്ടറിയുമായിരുന്നു.

ഇരുളിന്റെ മറപറ്റി വെട്ടിവീഴ്ത്താവുന്ന ഒന്നല്ല പുരോഗമന രാഷ്ട്രീയം ജനാധിപത്യത്തെയും മതനിരപേക്ഷതയേയും കഴുത്തറുത്തില്ലാതാക്കാന്‍ സാധിക്കില്ല. ഈ നാടിന്റെ പുരോഗമന ശബ്ദങ്ങള്‍ ആയിരമായിരം ദിനേശ്ബാബുമാരിലൂടെ മുഴങ്ങുക തന്നെ ചെയ്യും. ധീര രക്തസാക്ഷി സഖാവ് കെ പി ദിനേശ്ബാബു ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഒരിക്കലും പാഴാവുകയില്ല.

ലാല്‍സലാം പ്രിയ സഖാവെ. ലാല്‍സലാം.

NO COMMENTS