മദ്യപിച്ച്‌ ലക്കുകെട്ട് നഗ്നയായി നടുറോഡില്‍ ബഹളംവെച്ച വിദേശ വനിതയുടെ പേരില്‍ രണ്ട് പൊലീസ് സ്റ്റേഷനുകള്‍ തമ്മില്‍ തമ്മിലടി

156

കൊച്ചി: മദ്യപിച്ച്‌ ലക്കുകെട്ട് നഗ്നയായി നടുറോഡില്‍ ബഹളംവെച്ച വിദേശ വനിതയുടെ പേരില്‍ രണ്ട് പൊലീസ് സ്റ്റേഷനുകള്‍ തമ്മില്‍ തമ്മിലടി. തോപ്പുംപടി പൊലീസ് സ്റ്റേഷനിലെ എസ്‌ഐയും ഫോര്‍ട്ട് കൊച്ചി പൊലീസ് സ്റ്റേഷനിലെ എസ്‌ഐയും ആണ് യുവതിയുടെ പേരില്‍ തമ്മിലടിക്കുന്നത്. തോപ്പുംപടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നതെങ്കിലും ഫോര്‍ട്ട്കൊച്ചി പൊലീസാണ് യുവതിയെ അറസ്റ്റു ചെയ്തത്. ഇതേത്തുടര്‍ന്ന് തങ്ങളുടെ സ്റ്റേഷന്‍ പരിധിയില്‍ കടന്ന് വിദേശ വനിതയെ പിടികൂടിയെന്ന് കാണിച്ച്‌ ഫോര്‍ട്ട് കൊച്ചി എസ്‌ഐക്കെതിരെ തോപ്പുംപടി എസ്‌ഐ മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി സ്റ്റേഷനില്‍ നിന്ന് കേസ് മട്ടാഞ്ചരി സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു.ഇതിനിടെ വിദേശ വനിതയ്ക്കെതിരെ കൂടുതല്‍ കേസുകള്‍ എടുക്കാന്‍ തോപ്പുപടി പൊലീസ് നീക്കം നടത്തുന്നുമുണ്ട്. കഴിഞ്ഞ ദിവസമാണ് പശ്ചിമകൊച്ചിയിലെ പനയപ്പള്ളിയില്‍ ബെല്‍ജിയത്തില്‍ നിന്നും എത്തിയ യുവതി റോഡില്‍ നഗ്നയായി നൃത്തം ചെയ്തത്. ഒരു കിലോമീറ്ററോളമാണ് യുവതി റോഡിലൂടെ നടന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലര്‍ യുവതിയുടെ പിറകെ കൂടുകയും തോപ്പുംപ്പടി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയുമായിരുന്നു.
ഈ സമയം തോപ്പുംപടി പൊലീസ് സ്റ്റേഷനില്‍ വനിതാ എസ്‌ഐ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയിരുന്നു. പത്ത് മിനിട്ടിനുള്ളില്‍ എത്താമെന്നായിരുന്നു സ്റ്റേഷനില്‍ നിന്നുള്ള മറുപടി. ഇതിനിടെ സംഭവം വയര്‍ലെസ് സെറ്റിലൂടെ അറിഞ്ഞ ഫോര്‍ട്ടുകൊച്ചി എസ്‌ഐ, വനിതാ പൊലീസുമായി എത്തി വിദേശ വനിതയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ക്കെതിരെ ഐപിസി 118(എ) പ്രകാരം കേസെടുക്കകയും ചെയ്തു.
ഇതിനിടെ സ്ഥലത്തെത്തിയ തോപ്പുംപ്പടി പൊലീസ് സംഘത്തിന് യുവതിയെ കണ്ടെത്താന്‍ സാധിച്ചില്ല. ഫോര്‍ട്ടുകൊച്ചി പൊലീസ് സ്റ്റേഷനില്‍ വിദേശ വനിത ഉണ്ടെന്നറിഞ്ഞതോടെ തോപ്പുംപടി പൊലീസ് പരാതി നല്‍കുകയായിരുന്നു.

NO COMMENTS

LEAVE A REPLY