അഞ്ച് വര്‍ഷംകൊണ്ട് ടൂറിസം മേഖലയുടെ വളര്‍ച്ച പത്തില്‍ നിന്നും 15 ശതമാനമാക്കും : കെ.ടി.ഡി.സി. ചെയര്‍മാന്‍

172

കൊച്ചി: അഞ്ച് വര്‍ഷംകൊണ്ട് ടൂറിസം മേഖലയുടെ വളര്‍ച്ച പത്തില്‍ നിന്നും 15 ശതമാനത്തിലാക്കുകയാണ് ലക്ഷ്യമെന്ന് കെ.ടി.ഡി.സി. ചെയര്‍മാന്‍ എം.വിജയകുമാര്‍. ടൂറിസം മേഖലയില്‍ 15 ലക്ഷം പേര്‍ നേരിട്ട് തൊഴിലെടുക്കുന്നു. ഇത് 25 ലക്ഷമായി ഉയര്‍ത്തും. ഇതിനായി അടിസ്ഥാന സൗകര്യങ്ങള്‍ വളര്‍ത്തിയെടുക്കണം. ഇതിന്‍റെ ഭാഗമായി ഹ്രസ്വ-ദീര്‍ഘദൂര പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം പ്രസ്ക്ലബ്ബിന്‍റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസത്തിലാണ് കോരളത്തിന്‍റെ ഭാവി. എന്നാല്‍ കേരളത്തിന്‍റെ ടൂറിസം വളര്‍ച്ചയ്ക്കനുസരിച്ച്‌ കെ.ടി.ഡി.സിക്ക് വളര്‍ച്ചയില്ല. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കെ.ടി.ഡി.സിക്ക് എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും പല കാരണങ്ങളാല്‍ ഇത് ഉപയോഗപെടുത്തുന്നില്ല.ഒരു സ്ഥലം നശിച്ച്‌ പൂട്ടിയശേഷമാണ് കെ.ടി.ഡി.സി.തിരിഞ്ഞുനോക്കുന്നത്. ചെറിയ മെയിന്‍റനന്‍സുകള്‍ നടത്തിയാല്‍ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂവെങ്കിലും തിരിഞ്ഞുനോക്കാത്ത അവസ്ഥയാണുള്ളത്. ഇത് പരിഹരിക്കാന്‍ മെയിന്‍റനന്‍സ് പ്രോട്ടോക്കോള്‍ കൊണ്ടുവരും. കാസര്‍ഗോഡ് ബേക്കല്‍ കോട്ടയിലേക്ക് കെ.ടി.ഡി.സി. കടന്നുചെന്നങ്കിലും പിന്നിട് ഒന്നുമുണ്ടായില്ല. കേരളത്തിലെ ഡ്രൈവിങ് ബീച്ചായ മുഴുപ്പലങ്ങാടിയില്‍ കെ.ടി.ഡി.സിക്ക് സ്ഥലമുണ്ടെങ്കിലും തിരിഞ്ഞുനോക്കിയിട്ടില്ല. ടൂറിസത്തിന്‍റെ സാധ്യതകള്‍ പഠിക്കുന്നതിനായി വിദഗ്ധ സമതിയെ നിയോഗിക്കും. ബോള്‍ഗാട്ടി പാലസ്, മാസ്കറ്റ് ഹോട്ടല്‍ തുടങ്ങിയ ഹെറിറ്റേജ് ഹോട്ടലുകളുടെ പഴയപ്രതാപം വീണ്ടെടുക്കും. തേക്കടി, കുമരകം, ബേക്കല്‍ കോട്ട എന്നിവ സമയബന്ധിതമായി പരിഷ്കരിക്കുമെന്നും ബോള്‍ഗാട്ടിയെ മറൈന്‍ടൂറിസം കേന്ദ്രമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലബാറിന്‍റെ ടൂറിസം വികസനം ലക്ഷ്യമിട്ട് വികസന പദ്ധതി നടപ്പാക്കും. ആയിരക്കണക്കിന് സഞ്ചാരികള്‍ എത്തിച്ചേരുന്ന തേക്കടിയില്‍ കൂടുതല്‍ ബോട്ട് സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന് സാങ്കേതിക തടസങ്ങളുണ്ട്. ഇത് പരിഹരിക്കുന്നതിനായി ഉന്നതതല യോഗം വേണമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY