കേരളത്തിൽ പ്രതിവർഷം 66000 പുതിയ അർബുദ രോഗികൾ ഉണ്ടാവുന്നു: മുഖ്യമന്ത്രി

18

തിരുവനന്തപുരം : കേരളത്തിൽ പ്രതിവർഷം 66000 പുതിയ അർബുദ രോഗികൾ ഉണ്ടാവുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കു ന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലബാർ കാൻസർ സെന്ററിന്റെ ഭാഗമായി കണ്ണൂർ കാൻസർ കൺട്രോൾ കൺസോർഷ്യം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സ്ഥിതി തുടർന്നാൽ 2026 ആകുമ്പോഴേക്കും പുതിയ രോഗികളുടെ എണ്ണം ഒരു ലക്ഷം ആകും. പ്രതിവർഷം എട്ടു ലക്ഷം പേരാണ് അർബുദ രോഗം ബാധിച്ച് മരിക്കുന്നത്. സമർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയിലൂടെ അർബുദ രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ ഗ്രാമീണ മേഖലയിലേക്ക്, പ്രത്യേകിച്ച് ആദിവാസി മേഖലയിലേക്ക് വ്യാപിപ്പിക്കാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ 31 സംഘടനകളാണ് കണ്ണൂർ കാൻസർ കൺട്രോൾ കൺസോർഷ്യത്തിൽ അംഗങ്ങളായിരിക്കുന്നത്. ഇവയുടെ പ്രവർത്തനം കൃത്യമായി വിലയിരുത്താൻ മലബാർ കാൻസർ സെന്റർ അധികൃതർ ശ്രദ്ധിക്കുന്നുണ്ട്. സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള ഇടപെടലുകൾ അർബുദ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ താഴെത്തട്ടിലെത്തിക്കും. വിവിധ പഞ്ചായത്തുകളുമായി ചേർന്നുള്ള പ്രവർത്തനത്തിലൂടെ മികച്ച മാതൃകകൾ മുന്നോട്ടു വയ്ക്കാൻ മലബാർ കാൻസർ സെന്ററിന് കഴിഞ്ഞിട്ടുണ്ട്.

കണ്ണപുരം മോഡൽ കാൻസർ വിമുക്ത പദ്ധതിയിലൂടെ ജനങ്ങളിൽ അർബുദ രോഗം സംബന്ധിച്ച ബോധവത്ക്കരണം നടത്താനും രോഗത്തെക്കുറിച്ചുള്ള മിഥ്യാധാരണ മാറ്റാനും ഭയം അകറ്റാനും കഴിഞ്ഞു. ഇതുപോലെ അനുകരണീയ മാതൃകയാണ് പരിയാരം പഞ്ചായത്തിൽ നടപ്പാക്കിയ ഭീതിയല്ല പ്രതിരോധമാണ് എന്ന പേരിലെ പദ്ധതി. നിലേശ്വരം ബ്‌ളോക്ക് പഞ്ചായത്തിലെ അതിജീവനം പദ്ധതിയും മാതൃകാപരമാണ്. ഈ പദ്ധതികളുടെ വിജയമാണ് കണ്ണൂർ കാൻസർ കൺട്രോൾ കൺസോർഷ്യം രൂപീകരിക്കാൻ മലബാർ കാൻസർ സെന്ററിന് പ്രേരണയായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരംഭത്തിൽ തന്നെ കണ്ടെത്തി ചികിത്‌സിച്ചാൽ രോഗികളുടെ എണ്ണവും രോഗമൂർഛയും കുറയ്ക്കാൻ സാധിക്കും. ഇവിടെയാണ് ജനകീയ പങ്കാളിത്തത്തോടെയുള്ള ആരോഗ്യ ഇടപെടലുകളുടെ പ്രസക്തി.

കേരളത്തിലെ പുരുഷൻമാരിൽ ശ്വാസകോശം, വായ എന്നിവിടങ്ങളിലെ അർബുദവും സ്ത്രീകളിൽ സ്തനാർബുദവും തൈറോയിഡ് കാൻസറുമാണ് കൂടുതലായി കണ്ടുവരുന്നത്. അതേസമയം വടക്കേമലബാറിൽ പുരുഷൻമാരിൽ ശ്വാസകോശ അർബുദവും ആമാശയ അർബുദവും സ്ത്രീകളിൽ സ്തനാർബുദവും അണ്ഡാശയാർബുദവുമാണ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്.

NO COMMENTS