ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു

217

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച അര്‍ധരാത്രിയോടെ പെഹല്‍ഗാമിലെ അവൂര ഗ്രാമത്തില്‍ ആരംഭിച്ച ഏറ്റുമുട്ടലിലാണു ഭീകരര്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെവരെ ഏറ്റുമുട്ടല്‍ നീണ്ടു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടയില്‍ ഒരു വീട്ടില്‍ അഭയം തേടിയിരുന്ന തീവ്രവാദികള്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ സൈന്യം തിരിച്ചടിക്കുകയും ഭീകരരെ കൊലപ്പെടുത്തുകയുമായിരുന്നു. മേഖലയില്‍ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടോയെന്ന് അറിയാന്‍ തിരച്ചില്‍ തുടരുകയാണ്. അതേസമയം, മൂന്ന് എകെ 47 റൈഫിളുകളും തിരകളും ഭീകരര്‍ ഒളിച്ചിരുന്ന വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പഹല്‍ഗാമില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ട ഭീകരര്‍. ഇവര്‍ മൂന്നു വര്‍ഷമായി ഹിസ്ബുള്ളിനായി പ്രവര്‍ത്തിക്കുകയായിരുന്നു. അനന്തനാഗ് പ്രദേശത്ത് നടന്ന ഗ്രനേഡ് ആക്രമണങ്ങളിലും പോലീസുകാരുടെ കൊലയ്ക്ക് പിന്നിലും ഇവരാണ്. താഴ് വരയില്‍ വീണ്ടും സംഘര്‍ഷം ഉയര്‍ന്നു വരുന്നതിനിടയില്‍ ലഷ്കര്‍ ഈ തയ്ബയുമായി ഹിസ്ബുള്‍ മുജാഹ്ദ്ദീന്‍ സഖ്യത്തിലായതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

NO COMMENTS

LEAVE A REPLY