കാസര്‍കോട്ടുകാര്‍ക്ക് കിട്ടും ഇനി നല്ല പിടയ്ക്കുന്ന വിഷരഹിത മീനുകള്‍

32

കാസറഗോഡ് : പിടയ്ക്കുന്ന വിഷരഹിത മീനുകള്‍ ഇനിയെന്നും സുലഭമായി സുഭിക്ഷ പദ്ധതിയിലൂടെ ജില്ലയിലെവിടെയും ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫിഷറീസ് വകുപ്പും ചേര്‍ന്ന് 40 ശതമാനം സര്‍ക്കാര്‍ സബ്‌സിയോടെ സംസ്ഥാനത്തുടനീളം നടപ്പിലാക്കി വരുന്ന സുഭിക്ഷ കേരളം മത്സ്യകൃഷിയില്‍ ജില്ലയില്‍ 420 കര്‍ഷകരാണ് മത്സ്യകൃഷി ചെയ്തു വരുന്നത്. ഇതില്‍ പകുതിയോളം കര്‍ഷകരും വീട്ടുവളപ്പിലെ കുളങ്ങളിലാണ് മത്സ്യകൃഷി ചെയ്യുന്നത്.

എട്ട് മാസം കൊണ്ട് ഒരു കിലോയോളം ഭാരം വരുന്ന ആസാം വാളയാണ് രണ്ട് സെന്റ് പടുതാക്കുളത്തില്‍ കൃഷി ചെയ്യുന്നത്. വലിയ ചെലവ് പ്രതീക്ഷിക്കാവുന്ന മത്സ്യത്തീറ്റയുടെ ഉപയോഗം ബയോഫ്‌ളോക്ക് ടെക്‌നിക്കിലൂടെ 30 ശതമാനത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവെന്നത് ഈ രീതിയുടെ പ്രത്യേകതയാണ്. മത്സ്യ കൃഷിയിലെ അധിക തീറ്റയില്‍ നിന്നും വെളളത്തിലേക്ക് വരുന്ന അമോണിയയെ, ഹ്രെട്രാട്രോഫിക് ബാക്ടീരിയ കാര്‍ബോഹൈഡ്രേറ്റ് (കപ്പപ്പൊടി, പഞ്ചസാര, ശര്‍ക്കര) ഉപയോഗിച്ച് മൈക്രോബിയല്‍ പ്രോട്ടീനാക്കി മാറ്റുന്നു. ഇതുവഴി കൃഷിയിലുടനീളം മത്സ്യത്തിന് വേണ്ട തീറ്റ ടാങ്കില്‍തന്നെ ലഭിക്കും. 21 ഘന മീറ്റര്‍ വരുന്ന ടാങ്കില്‍ 1250 നൈല്‍ തിലാപ്പിയ (ഗിഫ്റ്റ/ചിത്രലാഡ) കുഞ്ഞുങ്ങളാണ് പദ്ധതിയുടെ ഭാഗമായി നിക്ഷേപിക്കുന്നത്. ആറ് മാസം കൊണ്ട് 400 മുതല്‍ 500 ഗ്രാം വരെ തൂക്കമാണ് പ്രതീക്ഷിക്കുന്നത്. ഈ സങ്കര ഇനം കൃഷി ചെയ്യുന്നത് കൊണ്ട് ഒരു വര്‍ഷം രണ്ട് വിളവെടുപ്പ് സാധ്യമാകുന്നു.

കരിമീനും പിന്നെ കാളാഞ്ചിയും

കുളങ്ങളിലെ കരിമീന്‍ കൃഷിയും ശ്രദ്ധേയമാണ്. പദ്ധതിയിലൂടെ 50 സെന്റ് വരുന്ന കുളങ്ങളിലാണ് കരിമീന്‍ കൃഷി ചെയ്യുന്നത്. 1500 മത്സ്യകുഞ്ഞുങ്ങളോടൊപ്പം ആറ് കിലോ വരുന്ന മത്സ്യങ്ങളും നിക്ഷേപിക്കുന്നതിലൂടെ പ്രജനനം നടന്ന് നല്ലയിനം കരിമീന്‍ വിത്തുല്‍പ്പാദനം സ്വന്തം കൃഷിയിടത്തില്‍ നിന്നു തന്നെ കര്‍ഷകര്‍ക്ക് സാധ്യമാകുന്നു.

കായലിലെ കൂട് കൃഷിയാണ് സുഭിക്ഷ പദ്ധതിയുടെ മറ്റൊരാകര്‍ഷണം. ഇന്ന് മാര്‍ക്കറ്റില്‍ ആവശ്യക്കാര്‍ ഏറെയുളള കാളാഞ്ചി (കൊളോന്‍) ചെമ്പല്ലി, കരിമീനാണ് ഇതിലൂടെ ഉല്‍പ്പാദിപ്പിക്കുന്നത്.

ജില്ല ലക്ഷ്യമിടുന്നത് 300 ടണ്‍ മത്സ്യോത്പാദനം

സുഭിക്ഷ കേരളം പദ്ധതിയിലൂടെ മാത്രം ഏകദേശം 300 ടണ്‍ മത്സ്യ ഉല്‍പ്പാദനമാണ് കാസര്‍കോട് ജില്ലയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. കോവിഡ് മഹാമാരി കാലത്ത് ജോലി നഷ്ടമായ പ്രവാസികള്‍ക്കും യുവജനങ്ങള്‍ക്കും വെളിച്ചത്തിന്റെ പ്രതീക്ഷ നല്‍കുകയാണ് സുഭിക്ഷ കേരളം മത്സ്യകൃഷി. ഇതില്‍ ഏറെ ശ്രദ്ധേയം വീട്ടമ്മമാരുടെ കടന്നുവരവാണ്. വീട്ടമ്മയില്‍ നിന്ന് സംരംഭകയായി മാറുകയാണ് ഗുണഭോക്താക്കള്‍. സാധാരണ കര്‍ഷകര്‍ മുതല്‍ ഗവേഷകര്‍ വരെ ജില്ലയിലെ പദ്ധതി ഗുണഭോക്താക്കളാണ്.

ജില്ലയില്‍ സുഭിക്ഷകേരളം പദ്ധതിയില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നായി 136 ബയോഫ്‌ളോക്ക് കര്‍ഷകരേയും 271 വീട്ടുവളപ്പില്‍ കുളങ്ങളിലെ മത്സ്യകൃഷി കര്‍ഷകരേയും രണ്ട് കുളങ്ങളിലെ കരിമീന്‍ കര്‍ഷകരേയും തിരഞ്ഞെടുത്തിട്ടുണ്ട്. ഓരോ പദ്ധതിയിലും 95 ശതമാനത്തിലേറെ കര്‍ഷകര്‍ ഇതിനോടകം മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കൃഷി ആരംഭിച്ചു. ജനുവരി അവസാനത്തോടെ മുഴുവന്‍ കര്‍ഷകരും മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കൃഷി അതിന്റെ പൂര്‍ണരൂപത്തിലെത്തും.

വീട്ടുമുറ്റത്തെ കുളത്തില്‍ കൃഷി ചെയ്യാം

സ്വന്തം വീട്ടുമുറ്റത്തെ ജലസ്രോതസ്സ് മാത്രം മതി ബയോഫ്‌ളോക്ക് കൃഷി നടപ്പിലാക്കാന്‍. പടുതാക്കുളത്തിലെ മീന്‍ കൃഷിക്ക് രണ്ട് സെന്റ് സ്ഥലവും കുളത്തിലെ കരിമീന്‍ കൃഷിക്ക് 50 സെന്റ് കുളവും മതി. ജില്ലയില്‍ 136 ബയോഫ്‌ളോക്ക് യുണിറ്റുകളില്‍ നിന്നുമായി ഒരു വര്‍ഷം കൊണ്ട് 80 മുതല്‍ 100 ടണ്‍ വരെ മത്സ്യം ഉല്‍പാദിപ്പിക്കാന്‍ കഴിയും. മാര്‍ക്കറ്റില്‍ കിലോയ്ക്ക് 120 മുതല്‍ 300 രൂപ വരെ ലഭിക്കുന്നുണ്ട് എന്നതിനാല്‍ നല്ല വരുമാനം തന്നെ പ്രതീക്ഷിക്കാം.

വീട്ടുവളപ്പിലെ കുളങ്ങളിലെ മത്സ്യകൃഷിക്കായി രണ്ട് സെന്റ് വിസ്തൃതിയില്‍ പടുതാക്കുളമാണ് നിര്‍മ്മിക്കുന്നത്. ഇതിനായി 271 കര്‍ഷകര്‍ ജില്ലയില്‍ ഇപ്പോള്‍ പദ്ധതിയുടെ ഭാഗമാണ്. ഇതിനുവേണ്ടി ജില്ലയില്‍ 2.19 ഹെക്ടര്‍ പടുതാക്കുളം നടപ്പിലാക്കിയിട്ടുണ്ട്. ഒരു വര്‍ഷം പദ്ധതിയില്‍ നിന്നുമായി 217 മുതല്‍ 271 ടണ്‍ വരെ ആസാംവാള ഉല്‍പാദിപ്പിക്കാനാകും.

സുഭിക്ഷകേരളം മത്സ്യകൃഷിയെ അറിയാം

ജില്ലയിലെ ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷയോടൊപ്പം വരുമാനവുമാണ് സുഭിക്ഷ മത്സ്യകൃഷി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗുണനിലവാര മുളള ജലസ്രോതസ്സ്, നല്ലയിനം മത്സ്യക്കുഞ്ഞുങ്ങളുടെ ലഭ്യത, ആവശ്യത്തിന് കൃഷിയോഗ്യമായ സ്ഥലം എന്നിവയാണ് മത്സ്യകൃഷിയുടെ അടിസ്ഥാന ഘടകങ്ങള്‍. ഉല്‍പാദനത്തിന്റെ തോതനുസരിച്ച് മത്സ്യകൃഷി മൂന്നു തരത്തിലാണ് തിരിച്ചിരിക്കുന്നത്. വിശാല കൃഷി രീതി, അര്‍ദ്ധ ഊര്‍ജ്ജിത കൃഷി രീതി, ഊര്‍ജ്ജിത കൃഷി രീതി. ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോച്ച് കൊണ്ടുളള ഊര്‍ജജിത കൃഷി രീതിയാണ് ഇന്ന് പ്രചാരത്തിലുളളത്.

ഈ കൃഷി രീതിയുടെ പ്രധാന ആകര്‍ഷണം കുറഞ്ഞ സഥലത്തു നിന്നും കൂടുതല്‍ ഉല്‍പാദനം എന്നുളളതുതന്നെയാണ്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ ജില്ലയില്‍ നടപ്പിലാക്കുന്നത് നാല് മത്സ്യകൃഷി രീതികളാണ്. 1. വീട്ടുവളപ്പില്‍ കുളങ്ങളിലെ മത്സ്യകൃഷി രീതി 2. ബയോഫ്‌ളോക്ക് മത്സ്യകൃഷി 3. കുളങ്ങളിലെ കരിമീന്‍ കൃഷി 4. ഓരുജല കൂട് കൃഷി

NO COMMENTS