കല്ലന്‍ചിറ വാട്ടര്‍ഷെഡ് പദ്ധതി പ്രവൃത്തി ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി നിര്‍വഹിച്ചു – മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കും

14

കാസറഗോഡ് : കോവിഡാനന്തര കാലത്ത് പുതിയ തലമുറയ്ക്ക് പ്രതീക്ഷ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരി ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ബളാല്‍ പഞ്ചായത്തിലെ കല്ലന്‍ ചിറ വാട്ടര്‍ഷെഡ് പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും അടിസ്ഥാന സൗകര്യവികസനത്തിലു മടക്കം ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നാം മുന്‍തൂക്കം നല്‍കേണ്ടത്.കോവിഡിനെ തുടര്‍ന്ന് നമ്മുടെ ജീവിതത്തിലുണ്ടായ സ്തംഭനാവസ്ഥ പരിഹരിച്ച് മുന്നോട്ട് ജീവിക്കാനും കൃഷിക്കാര്‍ മണ്ണിലിറങ്ങി ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചാല്‍ മാത്രമെ സാധിക്കൂ. ഇതിന് കൃഷിയും കൃഷിഭൂമിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കണം. കര്‍ഷകര്‍ക്ക് ഒരു പ്രശ്നമുണ്ടായാല്‍ അത് ബാധിക്കുന്നത് നമ്മുടെ നാടിനെയും പൊതുസമൂഹത്തെയും ഒന്നാകെയാണെന്നും മന്ത്രി പറഞ്ഞു.

കുന്നിന്‍ ചെരുവുകളിലൂടെ ഒഴുകിയിറങ്ങുന്ന വെള്ളം കെട്ടിനിര്‍ത്തുന്നതിലൂടെയാണ് ജലസംരക്ഷണവും മണ്ണ് സംരക്ഷണവും ഒരുപോലെ സാധ്യമാകുന്നത്.പെയ്തിറങ്ങുന്ന വെള്ളത്തെ കരുതലോടെ സംരക്ഷിക്കുമ്പോള്‍ വാരാനിരിക്കുന്ന ഘട്ടത്തിലേക്ക് ഉപയോഗിക്കാന്‍ സജ്ജമാക്കുന്ന പദ്ധതിയാണ് വാട്ടര്‍ഷെഡ് നിര്‍മ്മാണം. ഇത്തരം പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയതിന്റെ ഗുണഫലങ്ങള്‍ മലയോരമേഖലയിലെ വിവിധ പഞ്ചായത്തുകളിലെ ജനങ്ങള്‍ അനുഭവിക്കുന്നുണ്ട്.

കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഈ സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി പെന്‍ഷനും ഇന്‍ഷുറന്‍സുമടക്കമുള്ള കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. കൂടാതെ കര്‍ഷകര്‍ക്ക് സഹായകരമാകുന്ന വാട്ടര്‍ ഷെഡ് പദ്ധതികള്‍ വിപുലീകരിക്കുന്നതിനും ജലസേചന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും നടപ്പാക്കി വരുന്നുണ്ടന്ന് മന്ത്രി പറഞ്ഞു.

ബളാല്‍ പഞ്ചായത്തിലെ രണ്ട്, മൂന്ന്, 14, 15, 16 എന്നീ അഞ്ചു വാര്‍ഡുകളിലായി അരീക്കര, വീട്ടിയോടി, അത്തിക്കടവ്, അരിങ്കല്ല,് മാമ്പള്ളം, പാലച്ചുരംതട്ട്, ചീറ്റക്കാല്‍, ചേണിയാര്‍കുന്ന്, വെള്ളരിക്കുണ്ട് ,കല്ലന്‍ചിറ, മങ്കയം, കമലപ്ലാവ്, കുഴിങ്ങാട, തൂവ്വക്കുന്ന് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന നീര്‍ത്തട പ്രദേശത്തെ 805 ഹെക്ടര്‍ സ്ഥലത്തിന് സമഗ്ര വികസനം, പരിസ്ഥിതി പുനരുജ്ജീവനം ലക്ഷ്യമാക്കിയുള്ള നബാര്‍ഡ് സാമ്പത്തിക സഹായ പദ്ധതിയാണ് കല്ലന്‍ചിറ നീര്‍ത്തട പദ്ധതി.

കാര്യങ്കോട് പുഴയുടെ വൃഷ്ടിപ്രദേശത്ത് ഉള്‍പ്പെടുന്ന ഈ നീര്‍ത്തട പദ്ധതി ഹരിത കേരളം മിഷന്‍, മണ്ണ് പര്യവേഷണ വകുപ്പ്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. നീര്‍ത്തട പ്രദേശത്തെ രൂക്ഷമായ മണ്ണൊലിപ്പ് തടയുന്നതിനും ഭൂഗര്‍ഭജലവിതാനം ഉയര്‍ത്തുന്നതിനും കാര്‍ഷികോല്‍പാദനം വര്‍ദ്ധിപ്പിക്കുന്ന തിനായി നബാര്‍ഡിന്റെ ആര്‍ ഐ ഡി എഫ് ഫണ്ടില്‍നിന്ന് 156.44 ലക്ഷം രൂപയുടെ വിവിധ മണ്ണ് ജലസംരക്ഷണ പ്രവര്‍ത്തികള്‍ ആണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൃഷി ഭൂമിയിലെ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകര്‍ നേരിട്ടും പൊതു പ്രവര്‍ത്തികള്‍ ടെന്‍ഡര്‍ മുഖേനയുമാണ് നടപ്പിലാക്കുക. മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കും

ചടങ്ങില്‍ ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രാധാമണി അധ്യക്ഷയായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ മുഖ്യാതിഥിയായി. കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം ഇ പത്മാവതി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി ജി ദേവ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റോസമ്മ ജോസഫ,് പഞ്ചായത്ത് അംഗങ്ങളായ ടോമി വട്ടക്കാട്ട്, ഇ ജെ ജേക്കബ്, കെ മാധവന്‍നായര്‍, രാഷ്ട്രീയ പ്രതിനിധികളായ എം വി ജോസഫ്, സി ദാമോദരന്‍, ചന്ദ്രന്‍ വിളയില്‍, എം സി ലത്തീഫ,് ടോമി മണിയന്‍തോട്ടം, വി കുഞ്ഞിക്കണ്ണന്‍, പി ടി നന്ദകുമാര്‍, സുരേഷ് പുതിയേടത്ത,് രാഘവന്‍ കൂലേരി, കെ എ ജോസഫ,് അബ്ദുല്‍ ഖാദര്‍,വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജിമ്മി എടപ്പാടി, ബളാല്‍ കൃഷി ഓഫീസര്‍ അനില്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി എം അശോക് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. ബളാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം സ്വാഗതവും കാഞ്ഞങ്ങാട് മണ്ണ് സംരക്ഷണ ഓഫീസര്‍ കെ ബാലകൃഷ്ണ ആചാര്യ നന്ദിയും പറഞ്ഞു

NO COMMENTS