ബീഫിന്റെ പേരില്‍ തന്നെ കൊല്ലുന്നെങ്കില്‍ വെടിവച്ചു കൊന്നുതരണമെന്ന് കെ.ടി ജലീല്‍

242

മലപ്പുറം: ഗോരക്ഷകര്‍ ബീഫിന്റെ പേരില്‍ തന്നെ കൊല്ലാന്‍ വരികയാണെങ്കില്‍ വെടിവച്ചു കൊന്നുതരണമെന്ന് മന്ത്രി കെ.ടി. ജലീല്‍. നടുറോഡിലിട്ട് പേപ്പട്ടിയെ തല്ലിച്ചതയ്ക്കുന്നതു പോലെ അവമതിച്ചു കൊല്ലരുത്. അതു മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കരുത്. കഴിഞ്ഞ ദിവസവും ഒരാളെ തല്ലിക്കൊന്ന് അയാളുടെ ദയനീയമുഖം രാജ്യം മുഴുവന്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ന്യൂനപക്ഷവിഭാഗങ്ങളിലെ നിരാലംബരായ വനിതകള്‍ക്കുള്ള ‘ഇമ്ബിച്ചിബാവ ഭവനനിര്‍മാണ പദ്ധതി’ ആദ്യഗഡു വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ബീഫിന്റെ പേരില്‍ 28 പേര്‍ രാജ്യത്തു കൊല്ലപ്പെട്ടു. പശുവിന്റെ പേരില്‍ ഇനി കൊല പാടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞ് മണിക്കൂറുകള്‍ക്കകം ഇരുപത്തിയൊന്‍പതാമത്തെ ആളും കൊല്ലപ്പെട്ടു. കേരളത്തില്‍ ഈ അവസ്ഥയില്ല. മലപ്പുറത്ത് അടുത്തിടെ ക്ഷേത്രം ആക്രമിക്കപ്പെട്ട കേസില്‍ ഉടന്‍തന്നെ പ്രതിയെ പിടിക്കാന്‍ കഴിഞ്ഞു. അല്ലെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു. തകര്‍ക്കപ്പെടുന്ന ആരാധാനാലയങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ സംഘടകനള്‍ക്ക് അതീതമായ യോജിപ്പുണ്ടാകണം. കേരളത്തില്‍ ന്യൂനപക്ഷ, ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമ്ബോള്‍ ഇരുവിഭാഗവും പരസ്പരം ഉല്‍കൃഷ്ടമായ സമീപനമാണു സ്വീകരിക്കാറെന്നും ജലീല്‍ വ്യക്തമാക്കി.

NO COMMENTS