ജിഷ്ണു പ്രണോയി കേസ് ; അന്വേഷണ ഉത്തരവ് ലഭിച്ചില്ലെന്ന സിബിഐ വാദം തെറ്റിദ്ധാരണ പരത്തുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

168

തിരുവനന്തപുരം : പാമ്പാടി നെഹ്റു കോളജ് എന്‍നീയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസ് സിബിഐക്ക് കൈമാറാനുളള വിജ്ഞാപനം ലഭിച്ചിട്ടില്ലെന്ന് സിബിഐ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ പറഞ്ഞത് തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേസ് സിബിഐക്ക് കൈമാറാനുള്ള വിജ്ഞാപനവും എന്തുകൊണ്ട് ഈ കേസ് സിബിഐ. ഏറ്റെടുക്കണമെന്ന് വിശദീകരിക്കുന്ന കുറിപ്പും 2017 ഓഗസ്റ്റ് പത്തിന് സംസ്ഥാന ആഭ്യന്തര വകുപ്പ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് അയച്ചിരുന്നു. നിയമപ്രകാരം സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം പേഴ്സണല്‍ മന്ത്രാലയത്തെയാണ് അറിയിക്കേണ്ടത്. സിബിഐയെ അല്ല. എന്നാല്‍ ഇതു സംബന്ധിച്ച്‌ ഒക്ടോബര്‍ 23ന് പേഴ്സണല്‍ മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയോട് കൂടുതല്‍ ചില വിവരങ്ങള്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഇതില്‍നിന്ന് മനസ്സിലാവുന്നത് ഒന്നുകില്‍ പേഴ്സണല്‍ മന്ത്രാലയം കേരള സര്‍ക്കാറിന്റെ വിജ്ഞാപനം സിബിഐയെ അറിയിച്ചില്ല. അല്ലെങ്കില്‍ സിബിഐ കോടതിയില്‍ ഇക്കാര്യം മറച്ചുവെച്ചു. ഇതിലേതാണ് സംഭവിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വിശദീകരിക്കേണ്ടതാണ്. കേസ് സിബിഐക്ക് കൈമാറുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു അലംഭാവവും കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു.

NO COMMENTS