ജിഷ്ണു പ്രണോയ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്രവര്‍ഷമെടുക്കുമെന്ന്‍ സുപ്രീംകോടതി

149

ന്യൂഡല്‍ഹി : ജിഷ്ണു പ്രണോയ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്രവര്‍ഷമെടുക്കുമെന്ന്‍ സുപ്രീംകോടതി. കേരളം അന്വേഷണത്തിന്‍റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സിബിഐ ഇന്നും കേസ് ഏറ്റെടുക്കുന്ന വിഷയത്തില്‍ നിലപാട് അറിയിച്ചില്ല. അതേസമയം ജിഷ്ണുവിന്‍റെ അമ്മ മഹിജ സിബിഐ അന്വേഷണമാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ജിഷ്ണു, ഷഹീര്‍ ഷൗക്കത്തലി കേസുകളില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് അടക്കം മൂന്നുപേരുടെ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം പരിഗണിക്കുകയായിരുന്നു. കോടതി രണ്ടുകേസുകളിലെയും അന്വേഷണം ഏതുഘട്ടത്തിലാണെന്നു സര്‍ക്കാരിനോട് ആരാഞ്ഞു. ശാസ്ത്രീയ പരിശോധനയടക്കം നടക്കുകയാണെന്ന് കേരളം അറിയിച്ചപ്പോള്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്രവര്‍ഷമെടുക്കുമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. രണ്ടുകേസുകളിലും തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച്‌ സിബിഐ അടുത്താഴ്ച നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

NO COMMENTS