ജിഷ്ണുവിന്റെ വ്യാജ ആത്മഹത്യാ കുറിപ്പിന് പിന്നില്‍ ഡിവൈ എസ് പി ബിജു കെ സ്റ്റീഫനെന്ന് പിതാവ്

268

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ വ്യാജ ആത്മഹത്യാ കുറിപ്പിന് പിന്നില്‍ ഡിവൈ എസ് പി ബിജു കെ സ്റ്റീഫനാണെന്ന് ജിഷ്ണുവിന്റെ പിതാവ് അശോകന്‍. മുഖ്യമന്ത്രി ആദ്യം മുതല്‍ ജിഷ്ണു കേസ് അവഗണിച്ചു. വ്യവസ്ഥകള്‍ പ്രകാരമാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍, വ്യവസ്ഥകളിലെ ഒരു കാര്യവും നടപ്പാക്കിയില്ല. പബ്ലിക് പ്രോസിക്യൂട്ടര്‍ സിപി ഉദയഭാനുവിനെ വിശ്വസിച്ചാണ് കരാര്‍ എഴുതി വാങ്ങാതിരുന്നതെന്നും അശോകന്‍ പറഞ്ഞു. ഡി വൈ എസ് പിക്ക് എതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജിഷ്ണുവിന്റെ മാതാവ് മഹിജ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ബിജു കെ സ്റ്റീഫനെ ചോദ്യം ചെയ്താല്‍ ഗൂഢാലോചന പുറത്ത് വരുമെന്നും മഹിജ പറഞ്ഞു. ആദ്യം കേസ് അന്വേഷിച്ച ബിജു കെ സ്റ്റീഫന്‍ അനധികൃത സ്വത്ത് സമ്ബാദനത്തിന് സസ്പെന്‍ഷനിലും ആയിരുന്നു. കോളജ് മാനേജ്മെന്റ് വിദ്യാര്‍ഥികളില്‍ നിന്ന് മുന്‍കൂട്ടി വെള്ള പേപ്പറില്‍ ഒപ്പിട്ട് വാങ്ങിയതായും മഹിജ ആരോപിച്ചു. ജിഷ്ണു കോപ്പിയടിച്ചതായി ആരോപിച്ച്‌ ഹാജരാക്കിയത് വ്യാജ രേഖയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് ജിഷ്ണുവിന്റെ കുടുംബത്തിന്റെ ആവശ്യം. ജിഷ്ണുവിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട ആത്മഹത്യാ കുറിപ്പ് ജിഷ്ണുവിന്റെ കൈയക്ഷരത്തിലുള്ളതായിരുന്നില്ലെന്ന് മുന്‍ ഡി ജി പി. ടി പി സെന്‍കുമാര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

NO COMMENTS