സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന് കനത്ത തിരിച്ചടി; സര്‍ക്കാര്‍ അനുകൂല സേന മുന്നേറുന്നു

206

സിറിയയില്‍ ഇസ്സ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ അധീനതയിലായിരുന്ന മന്‍ബിജ് നഗരം സര്‍ക്കാര്‍ അനുകൂല സേന പിടിച്ചെടുത്തു. ഭീകരരുടെ പിടിയിലായിരുന്ന 2000 സാധാരണക്കാരെയും സേന രക്ഷിച്ചു.
കഴിഞ്ഞ മെയ് 31 നാണ് അറബ്-കുര്‍ദ്ദിഷ് സൈനികര്‍ സംയുക്തമായി രൂപം കൊടുത്ത സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ്, ഐഎസിനെതിരെ പോരാട്ടം ആരംഭിച്ചത്. സാധാരണക്കാരെ മനുഷ്യപരിചയായി ഉപയോഗിച്ച് സേനയ്‌ക്കെതിരെ യുദ്ധം നടത്തിയ ഐ.എസിനെ 73 ദിവസത്തെ പോരാട്ടത്തിനൊടുവില്‍ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് പരാജയപ്പെടുത്തി. മന്‍ബിജ് നഗരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തതായി എസ്ഡിഎഫ് അവകാശപ്പെട്ടു. യൂറോപ്പിലേക്കുള്ള ഐഎസിന്റെ പാത അടച്ചതായി സിറിയന്‍ കുര്‍ദ്ദിഷ് നേതാവ് സലി മുസ്ലിം പറഞ്ഞു.
മനുഷ്യപരിചയായി ഐ.എസ് ഭീകരര്‍ ഉപയോഗിച്ച 2,000 സാധാരക്കാരെ സേന മോചിപ്പിച്ചു. തുര്‍ക്കിയു‍ടെ അതിര്‍ത്തി പ്രദേശമായ മന്‍ബിജിന്റെ നിയന്ത്രണം രണ്ട് വര്‍ഷം മുമ്പാണ് ഐ.എസ് ഏറ്റെടുത്തത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ തലസ്ഥാനമായ റഖയിലേക്കും സിറിയയിലെ പ്രധാന നഗരമായ അലെപ്പോയിലേക്കും പോകേണ്ട പ്രധാന വഴിയാണ് മന്‍ബിജ്. മന്‍ബിജിലെ പിന്‍മാറ്റത്തിലൂടെ ഐഎസിനേറ്റ കനത്ത തിരിച്ചടി മറ്റ് പ്രദേശങ്ങളിലും ഭീകരര്‍ക്കെതരിരായ പോരാട്ടത്തിന് ശക്തിപകരും.

NO COMMENTS

LEAVE A REPLY