ഐപിഎല്‍ ; കൊല്‍ക്കത്തയ്‌ക്ക് 143 റണ്‍സ് വിജയലക്ഷ്യം

226

ഐപിഎല്ലില്‍ രാജസ്ഥാനെതിരെ കൊല്‍ക്കത്തയ്‌ക്ക് 143 റണ്‍സ് വിജയലക്ഷ്യം. രാഹുല്‍ ത്രിപാഠി-ജോസ് ബട്‍ലര്‍ കൂട്ടുകെട്ട് നല്‍കിയ മിന്നും തുടക്കത്തിനു ശേഷമാണ് മത്സരം രാജസ്ഥാന്റെ കൈയ്യില്‍ നിന്ന് വഴുതിപ്പോയത്. മികച്ച തുടക്കത്തിനു ശേഷം കുല്‍ദീപ് യാദവിനു മുന്നില്‍ രാജസ്ഥാന്‍ ബാറ്റിംഗ് നിര തകര്‍ന്നടിയുകയായിരുന്നു. 4 ഓവറില്‍ 20 റണ്‍സിനു നാല് വിക്കറ്റാണ് കുല്‍ദീപ് നേടിയത്. 19 ഓവറില്‍ രാജസ്ഥാന്‍ റോയല്‍സ് 142 റണ്‍സിനു ഓള്‍ഔട്ട് ആയി.
4.5 ഓവറില്‍ സ്കോര്‍ 63ല്‍ നില്‍ക്കെയാണ് രാജസ്ഥാനു ആദ്യ വിക്കറ്റ് നഷ്ടമായത്. 15 പന്തില്‍ 27 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയെ പുറത്താക്കി ആന്‍ഡ്രേ റസ്സലാണ് ആതിഥേയര്‍ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. ബട്‍ലര്‍ 39 റണ്‍സ് നേടി പുറത്തായി.

പിന്നീട് രാജസ്ഥാന്‍ റോയല്‍സ് ബാറ്റിംഗ് നിരയെ കുല്‍ദീപ് യാദവും സുനില്‍ നരൈനും ചേര്‍ന്ന് വെള്ളം കുടിപ്പിക്കുകയായിരുന്നു. അജിങ്ക്യ രഹാനയെ കുല്‍ദീപ് പുറത്താക്കിയപ്പോള്‍ സഞ്ജുവിനെ നരൈന്‍ മടക്കിയയച്ചു. ജോസ് ബട്‍ലര്‍, സ്റ്റുവര്‍ട് ബിന്നി, ബെന്‍ സ്റ്റോക്സ് എന്നിവരെയും പുറത്താക്കി കുല്‍ദീപ് യാദവ് രാജസ്ഥാനെ കൂടുതല്‍ പരിതാപകരമായ അവസ്ഥയിലേക്ക് നയിച്ചു. 63/0 എന്ന നിലയില്‍ നിന്ന് 107/7 എന്ന നിലയിലേക്ക് എന്ന സ്കോറിലേക്ക് രാജസ്ഥാന്‍ വീഴുകയായിരുന്നു. കൃഷ്ണപ്പ ഗൗതമിനെ ശിവം മാവി പുറത്താക്കിയപ്പോള്‍ ഇഷ് സോധിയെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. ജയ്ദേവ് ഉനഡ്കട് നേടിയ 26 റണ്‍സാണ് രാജസ്ഥാനെ 142 എന്ന സ്കോറിലേക്ക് നയിച്ചത്. ഇന്നിംഗ്സില്‍ ഒരോവര്‍ ശേഷിക്കെ സന്ദര്‍ശകര്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. കുല്‍ദീപ് നാലും റസ്സല്‍, പ്രസിദ്ധ കൃഷ്ണ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ സുനില്‍ നരൈന്‍, ശിവം മാവി എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

NO COMMENTS