ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം; പരമ്പര

345

കട്ടക്ക്: യുവരാജ് സിംഗും മഹേന്ദ്ര സിങ് ധോണിയും സെഞ്ചുറിയുമായി കളം നിറഞ്ഞ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് പൊരുതിത്തോറ്റു. നോട് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച ഇംഗ്ലണ്ടിന്റെ തീരുമാനം ആദ്യം ശരിയെന്നു തോന്നിയെങ്കിലും ക്രീസില്‍ യുവരാജും ധോണിയും ഒരുമിച്ചതോടെ ഇംഗ്ലീഷ് ബോളര്‍മാരുടെ നിയന്ത്രണത്തില്‍നിന്നു കളി വഴുതിപ്പോകുകയായിരുന്നു. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 381/6. ഇംഗ്ലണ്ട് 50 ഓവറില്‍ 366/8. ഇന്ത്യയ്ക്ക് 15 റണ്‍സ് ജയം. ആദ്യ ഏകദിനം ജയിച്ച ഇന്ത്യ 2-1ന് ഇന്ത്യ പരമ്ബര സ്വന്തമാക്കി.
ഇന്ത്യ മുന്നോട്ടുവച്ച പകുടൂറ്റന്‍ സ്കോര്‍ പിന്തുടരുന്നതില്‍ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര്‍ പിറകിലായിരുന്നില്ല.
സെഞ്ചുറിയുമായി മോര്‍ഗനും അര്‍ധ സെഞ്ചുറികളുമായി റോയിയും റൂട്ടും അലിയും മികച്ച പ്രകടനമാണു പുറത്തെടുത്തത്.
ഓപ്പണര്‍മാരായ ജെ.ജെ. റോയിയും ഹേല്‍സും മികച്ച തുടക്കമാണ് ഇംഗ്ലണ്ടിനു നല്കിയത്. 104 പന്തില്‍നിന്ന് 82 റണ്‍സെടുത്ത റോയിയെ ജഡേജ ബൗള്‍ഡാക്കി. റോയിയുടെ ഇന്നിങ്സില്‍ രണ്ടു സിക്സും 9 ഫോറും ഉള്‍പ്പെടുന്നു.
14 റണ്‍സ് എടുത്ത ഹേല്‍സിനെ ധോണി വിറ്റക്കിനു പിന്നില്‍ കുടുക്കി. തുടര്‍ന്ന് ക്രീസിലെത്തിയ റൂട്ട് 65 പന്തില്‍നിന്ന് 54 റണ്‍സെടുത്ത് ഇംഗ്ലീഷ് ടീമിനു പ്രതീക്ഷകള്‍ നല്കി. എന്നാല്‍ ഇദ്ദേഹത്തെ അശ്വിന്റെ പന്തില്‍ കോലി ക്യാച്ചെടുത്തു പുറത്താക്കി.
129 പന്തില്‍നിന്ന് 102 റണ്‍സാണ് മോര്‍ഗന്‍ നേടിയത്. അഞ്ചു സിക്സും ആറു ഫോറും ഉള്‍പ്പെടത്തായിരുന്നു മോര്‍ഗന്റെ ഇന്നിങ്സ്. ഇദ്ദേഹം റണ്ണൗട്ട് ആകുകയായിരുന്നു. ഇംഗ്ലീഷ് നിരയില്‍ പിന്നീട് മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത് അലി മാത്രമായിരുന്നു. 56 പന്തില്‍നിന്ന് നാലു ഫോര്‍ അടക്കം 55 റണ്‍സാണ് ഇദ്ദേഹം നേടിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സടിച്ചു. സെഞ്ചുറി നേടിയ യുവരാജിന്റെയും ധോനിയുടെയും ബാറ്റിങ് മികവാണ് ഇന്ത്യക്ക് തുണയായത്. ഒരു ഘട്ടത്തില്‍ 25 റണ്‍സെടുക്കുന്നതിനിടയില്‍ മൂന്ന് വിക്കറ്റ് നഷ്ടമായിരുന്ന ഇന്ത്യയെ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന യുവരാജ് സിങ്ങും എം.എസ് ധോനിയും ചേര്‍ന്ന് കൂറ്റന്‍ സ്കോറിലെത്തിക്കുകയായിരുന്നു. കരിയറില്‍ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടിയ യുവരാജ് 127 പന്തില്‍ 150 റണ്‍സ് നേടി പുറത്തായി. 21 ബൗണ്ടറികളും മൂന്നു സിക്സും അടങ്ങുന്നതാണ് യുവരാജിന്റെ ഇന്നിങ്സ്. 2011ന് ശേഷം ആദ്യ അന്താരഷ്ട്ര സെഞ്ചുറി നേടുന്ന യുവരാജ് തന്റെ 14ാം ഏകദിന ശതകം കൂടിയാണ് കട്ടക്കില്‍ പിന്നിട്ടത്.

ഒമ്ബത് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്ബടിയോടെ പത്താം ഏകദിന സെഞ്ചുറിയിലേക്കെത്തിയ ധോനി 122 പന്തില്‍ 134 റണ്‍സ് നേടിയാണ് പുറത്തായത്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ധോനി ശതകം പൂര്‍ത്തിയാക്കുന്നത്. യുവരാജും ധോനിയും ചേര്‍ന്ന നാലാം വിക്കറ്റില്‍ പിറന്നത് 38.2 ഓവറില്‍ 256 റണ്‍സാണ്. ഇംഗ്ലണ്ടിനെതിരെ നാലാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല-എ.ബി ഡിവില്ലിയേഴ്സ് സഖ്യം നേടിയ 172 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇരുവരും മറികടന്നത്. അഞ്ചു റണ്‍സെടുത്ത ലോകേഷ് രാഹുല്‍, എട്ടു റണ്‍സെടുത്ത വിരാട് കോലി, 11 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ എന്നിവരുടെ വിക്കറ്റുകള്‍ ക്രിസ് വോക്സ് ആദ്യ നാല് ഓവറിനുള്ളില്‍ തന്നെ വീഴ്ത്തി. 22 റണ്‍സെടുത്ത കേദര്‍ ജാദവിനും കഴിഞ്ഞ മത്സരത്തിലെ മികവ് ആവര്‍ത്തിക്കാനായില്ല. നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്സും രണ്ടു വിക്കറ്റെടുത്ത പ്ലങ്കെറ്റും ഇംഗ്ലണ്ട് ബൗളിങ് നിരയില്‍ തിളങ്ങി. രണ്ടാം ഓവറിലാണ് ക്രിസ് വോക്സ് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ആ ഓവറില്‍ രാഹുലും കോലിയും പുറത്തായി. രണ്ടു പേരെയും ബെന്‍ സ്റ്റോക്ക്സ് പിടിച്ചു പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് നാലാം ഓവറില്‍ വോക്സ് ശിഖര്‍ ധവാനെ ക്ലീന്‍ ബൗള്‍ഡാക്കി. യുവരാജിന്റെ വിക്കറ്റ് കൂടെയെടുത്ത് വോക്സ് നേട്ടം നാലാക്കി ഉയര്‍ത്തി. പിന്നീട് ധോനിയെയും കേദര്‍ ജാദവിനെയും പ്ലങ്കെറ്റ് പുറത്താക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY