ജൈവ പച്ചക്കറിയെന്ന പേരില്‍ ഹോര്‍ട്ടികോര്‍പ്പ് വിറ്റ പച്ചക്കറികളില്‍ മാരക കീടനാശിനി

189

ജൈവ പച്ചക്കറി എന്ന പേരില്‍ ഹോര്‍ട്ടികോര്‍പ്പ് വന്‍ വില ഈടാക്കി വിറ്റ പച്ചക്കറിയില്‍ മാരക കീടനാശിനി സാന്നിദ്ധ്യം. സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി അമൃതം എന്ന പേരില്‍ വിറ്റഴിച്ച പച്ചക്കറിയിലാണ് വിഷ സാന്നിദ്ധ്യമുണ്ടായിരുന്നതായി കാര്‍ഷിക സര്‍വ്വകലാശാല കണ്ടെത്തിയത്. പരിശോധനാ ഫലം പുറത്തായതോടെ പദ്ധതി അവസാനിപ്പിച്ച ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകര്‍ക്ക് പിഴ ചുമത്തി തടിതപ്പാനൊരുങ്ങുകയാണ്.
പുറത്തുനിന്നെത്തുന്ന പച്ചക്കറി സുരക്ഷിതമല്ലെന്ന് വ്യാപക പ്രചാരണം വന്നതോടെയാണ് ഹോര്‍ട്ടികോര്‍പ്പ് ജൈവ പച്ചക്കറി ചന്ത തുടങ്ങുന്നത്. തെരഞ്ഞെടുത്ത പത്ത് കര്‍ഷകരുടെ തോട്ടത്തില്‍ നിന്ന് കാര്‍ഷിക സര്‍വ്വകലാശാലയിലെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സാമ്പിളെടുക്കണം. വിഷമില്ലെന്ന് ഉറപ്പുവരുത്തിയശേഷം പ്രത്യേക ജൈവ സ്റ്റാളിലൂടെ വില്‍ക്കുന്നതായിരുന്നു തീരുമാനം. എന്നാല്‍ അമൃതം എന്ന പേരില്‍ കൂടിയ വിലക്ക് ഹോര്‍ട്ടികോര്‍പ്പ് വിറ്റ പച്ചക്കറിയില്‍ പലതിലും മാരക വിഷസാന്നിദ്ധ്യമുണ്ടായിരുന്നതായി കാര്‍ഷിക സര്‍വകലാശാല നടത്തിയ പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ഒരു സാമ്പിളില്‍ മാത്രം കണ്ടത് നാല് കീടനാശിനികള്‍
കിലോക്ക് 15 ശതമാനം അധിക വിലയാണ് ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകന് നല്‍കിയത്. വിറ്റത് ഇരട്ടി വിലക്കും. പരിശോധനാ ഫലം പുറത്തുവന്നതോടെ ഉത്തരവാദിത്തം കര്‍ഷകരുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് ഹോര്‍ട്ടികോര്‍പ്പിന്റെ ശ്രമം. 2013ല്‍ വാങ്ങിയ ജൈവ പച്ചക്കറിയില്‍ വിഷാംശം ഉണ്ടായിരുന്നതിനാല്‍ അധികം നല്‍കിയ തുക തിരിച്ചടക്കണമെന്നാണ് ഒരു കര്‍ഷകന് കിട്ടിയ നോട്ടീസ്. ഇതില്‍ നിന്ന് തട്ടിപ്പിന്‍റെ വ്യാപ്തി വ്യക്തമാണ്.
കര്‍ഷകന്‍ തിരിച്ചടക്കേണ്ടത് 17000 രൂപയെന്നാണ് ഹോര്‍ട്ടികോര്‍പ്പ് പറയുന്നത്. അതായത് ചുരുങ്ങിയത് ഏഴ് ടണ്‍ പച്ചക്കറിയെങ്കിലും ഈ കര്‍ഷകന്‍ വിറ്റിട്ടുണ്ടാകും. പത്ത് കര്‍ഷകര്‍ എത്ര പച്ചക്കറി നല്‍കിയെന്നൊ പദ്ധതി വഴി എത്ര പച്ചക്കറി വിറ്റെന്നോ കണക്ക് പുറത്തുവിടാന്‍ ഹോര്‍ട്ടികോര്‍പ്പ് തയ്യാറല്ല. വന്‍ ഡിമാന്‍റുണ്ടായിരുന്ന ജൈവ പച്ചക്കറി പദ്ധതിയില്‍ ചെറുകിട കര്‍ഷകരെ മറയാക്കി ജൈവമെന്ന പേരില്‍ മറുനാടന്‍ പച്ചക്കറി വിറ്റിരിക്കാനുള്ള സാധ്യത പോലും തള്ളിക്കളയാനാകില്ലെന്ന് ചുരുക്കം.

NO COMMENTS

LEAVE A REPLY