കേരളത്തിൽ ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപനത്തിന് മുന്‍പ് മുതിര്‍ന്ന നേതാക്കളുടെ പരാതി പരിഹരിക്കാന്‍ ഹൈക്കമാന്‍റ് നീക്കം. ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് പട്ടിക പുറത്തിറക്കാനാണ് ഹൈക്കമാന്റ് നീക്കം. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം പരിഗണിക്കാതെ പോയാല്‍ ദോഷം ചെയ്യുമെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്.
ഡി.സി.സി അധ്യക്ഷന്‍മാരുടെ പട്ടിക തയ്യാറാക്കുന്നതിന് മുന്‍പ് ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി സംസ്ഥാന നേതൃത്വം കൂടിയാലോചന നടത്താത്തതില്‍ സോണിയയ്ക്കും രാഹുലിനും അതൃപ്തി ഉള്ളതായാണ് വിവരം. പട്ടികയില്‍ സ്ത്രീ പങ്കാളിത്തം ഇല്ലാത്തതും ഹൈക്കമാന്റ് പരിശോധിക്കുന്നുണ്ട്.
ആലപ്പുഴ കോട്ടയം ജില്ലകളില്‍ രമേശിന്റെയും ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായം പരിഗണിച്ചേക്കും. അതേസമയം, പട്ടിക സംബന്ധിച്ച് അവ്യക്തത തുടരുന്നത് സംസ്ഥാന നേതൃത്വത്തിനെയും ചോദ്യം ചെയ്യുന്നുണ്ട്. ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായതില്‍ ഹൈക്കമാന്റിനോട് നേതൃത്വത്തിന് മറുപടി പറയേണ്ടതായും വരും.