ഇടുക്കി ജില്ലാ കോടതിയുടെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച കോടതി ജീവനക്കാരനെ പിടികൂടാൻ പ്രത്യേക സംഘം

260

ഇടുക്കി ജില്ലാ കോടതിയുടെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച കോടതി ജീവനക്കാരനെ പിടികൂടാൻ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണിത്. മുട്ടത്തുള്ള ഇടുക്കി ജില്ലാ കോടതിയുടെ ശുചിമുറിയിൽ ഒളിക്യാമറ വെച്ചത് കോടതി അറ്റൻഡറായ വിജു ഭാസ്കറാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ക്യാമറ സ്ഥാപിച്ചശേഷം തിരിഞ്ഞ് നടക്കുമ്പോൾ ഇയാളുടെ ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞതാണ് കേസന്വേഷണത്തിൽ വഴിത്തിരിവായത്. ഓൺലൈൻ വഴി ബുക്ക് ചെയ്ത ക്യാമറ വിജു ഭാസ്കറിന് കൈമാറിയതായി മുട്ടത്തെ കൊറിയർ സർവ്വീസ് ജീവനക്കാരനും പൊലീസിനെ അറിയിച്ചിരുന്നു. തിരിച്ചറിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും ആലപ്പുഴ പട്ടണക്കാട് സ്വദേശിയായ പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഒളിവിൽ പോയ വിജു ഭാസ്കറിനായി ഇടുക്കിയിലെയും ആലപ്പുഴയിലെയും വിവിധ സ്ഥലങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോടതിയിലെ വനിതാ ജീവനക്കാർ ഇതിൽ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ ഇടുക്കി ജില്ലാ പൊലീസ് മേധാവി എ വി ജോർജ് നിയോഗിച്ചത്. തൊടുപുഴ ‍‍ഡിവൈഎസ്‍പി പ്രസാദിന്‍റെ മേൽനോട്ടത്തിലുള്ള സംഘത്തിൽ കാഞ്ഞാർ സി ഐ മാത്യു ജോർജ്, മുട്ടം എസ്.ഐ. എസ്. ഷൈൻ, കുളമാവ് എസ്.ഐ. തോമസ്, കാഞ്ഞാർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സിറിൾ എന്നിവരാണുള്ളത്. ഈ മാസം 15നാണ് കോടതി വളപ്പിലെ ശുചിമുറിയിൽ ഫ്ലഷ് ടാങ്കിനോട് ചേർന്ന് ഒളിക്യാമറ കണ്ടെത്തിയത്. രാവിലെ 7. 54 മുതൽ 11 മണി വരെയുള്ള ദൃശ്യങ്ങൾ ഇതിൽ പതിഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY