ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പരിപൂർണ്ണ വിജയം

87

കോട്ടയം : ലോക് ഡൗൺ കാലത്ത് അവയവദാന പ്രകൃയയിലൂടെ നടന്ന ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയമാ ണെന്ന് ഡോക്ടർമാർ അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കെ.സി. ജോസിനാണ് (62) ഹൃദയം മാറ്റിവച്ചത്. ഹാർട്ട് റിജക്ഷൻ സാധ്യതയും ഇൻഫെക്ഷൻ സാധ്യതയും ഉള്ളതിനാൽ രോഗിയെ 24 മണിക്കൂർ വെന്റിലേറ്ററിലാക്കിയിട്ടുണ്ട്. രണ്ടാഴ്ച്ച കഴിയു ന്നതുവരെ രോഗി പൂർണ നിരീക്ഷണത്തിലുമായിരിക്കും. സംസ്ഥാനത്ത് സർക്കാർ മേഖലയിലെ ആറാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണിത്. ഈ 6 ശസ്ത്രക്രിയകളും കോട്ടയം മെഡിക്കൽ കോളേജിലാണ് നടന്നത്.

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാർ ഉൾപ്പെടെ എല്ലാവരേയും അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി.ബൈക്ക് അപകടത്തെ തുടർന്ന് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീകുമാറിന് (50) മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ അവയവ ദാനത്തിന് തയ്യാറായത്. ഇതിലൂടെ 4 പേർക്കാണ് പുതുജീവൻ സമ്മാനിച്ചത്. സർക്കാരിന്റെ അവയവദാന ഔദ്യോഗിക ഏജൻസിയായ മൃതസഞ്ജീവിനിയാണ് അവയവദാന പ്രകൃയ ഏകോപിപ്പിച്ചത്.

കോവിഡ് വ്യാപിക്കുന്നതിനാൽ ലോകത്താകമാനം അവയവദാന പ്രകൃയ നിലച്ച മട്ടാണ്. എന്നാൽ കേരളം കോവിഡിനെ നിയന്ത്രണത്തിലാക്കിയ പശ്ചാത്തലത്തിലാണ് അവയവദാന പ്രകൃയ യാഥാർത്ഥ്യമാക്കാൻ സാധിച്ചത്.
ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ വെള്ളിയാഴ്ച രാത്രിയാണ് തിരുവന്തപുരത്തെത്തിയത്. അതിരാവിലെ 3.15ന് ഹൃദയം എടുക്കുകയും റോഡ് മാർഗത്തിൽ അതിരാവിലെ 5.15ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തു. നേരത്തെ 5 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയയിൽ ഈ സംഘം പങ്കാളികളായി. 3 മണിക്കൂറോളമാണ് ശസ്ത്രക്രിയ നീണ്ടുനിന്നത്. ഹൃദയം മാറ്റിവയ്ക്കുന്നതിന് ആവശ്യമായ മരുന്ന് എറണാകുളത്തു നിന്നും ഫയർ ഫോഴ്സ് 40 മിനിറ്റുകൊണ്ട് എത്തിച്ചു.

ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്കയും കരളും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കുമാണ് നൽകിയത്. അതീവ ദു:ഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ശ്രീകുമാറിന്റെ കുടുംബം ചെയ്തത് വലിയ ത്യാഗമാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. അവയവദാനം യാഥാർത്ഥ്യമാക്കിയ മൃതസഞ്ജീവിനി ഉൾപ്പെടെയുള്ള എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു.

NO COMMENTS