തെരുവു നായയുടെ കടിയേറ്റ് യുവാവിന്റെ മരണം; തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

248

തിരുവനന്തപുരം: തിരുവനന്തപുരം പുല്ലുവിളയില്‍ അമ്പതോളം തെരുവു നായ്ക്കളുടെ ആക്രമണത്തിനിരയായയാള്‍ മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പുല്ലുവിളയിലാണ് ഹര്‍ത്താല്‍. സ്ഥലത്ത് പ്രദേശവാസികള്‍ പ്രതിഷേധിക്കുകയാണ്. മത്സ്യത്തൊഴിലാളിയായ ജോസ്‌ക്ലിന്‍(45) ആണ് മരിച്ചത്. ഞായറാഴ്ച അര്‍ധരാത്രി 11 മണിയോടെയാണ് ജോസ്‌ക്ലിന് നായയുടെ കടിയേറ്റത്. മുഖത്തും കൈകളിലുമെല്ലാം കടിയേറ്റ നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ മരിച്ചു. ഏതാണ്ട് അന്‍പതോളം നായകള്‍ ചേര്‍ന്ന് ജോസ്‌ക്ലിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. നിര്‍വാഹമില്ലാതെ ഇയാള്‍ കടലിലേക്കു ചാടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഞായറാഴ്ച രാത്രി മത്സ്യബന്ധനത്തിന് പോയി തിരിച്ചെത്തി ആഹാരം കഴിച്ച ശേഷം കടല്‍ത്തീരത്തെത്തിയപ്പോഴാണ് നായകള്‍ ആക്രമിച്ചത്. ഓടിക്കൂടിയ നാട്ടുകാരാണ് രക്തംവാര്‍ന്നനിലയില്‍ ജോസ്‌ക്ലിനെ ആശുപത്രിയിലെത്തിച്ചത്. പുലര്‍ച്ചെ അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനായി പുറത്തിറങ്ങിയ വയോധിക ഇതേ സ്ഥലത്ത് നായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ തെരുവുനായ ശല്യം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവം.

NO COMMENTS

LEAVE A REPLY