സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെ ഒരു ഭാഗം താൽക്കാലികമായി മരവിപ്പിക്കും- മുഖ്യമന്ത്രി

62

തിരുവനന്തപുരം : കോവിഡ് 19ന്റെ പൊട്ടിപ്പുറപ്പെടൽ ദേശീയ-സംസ്ഥാന സാമ്പത്തിക രംഗങ്ങളിൽ കനത്ത ആഘാതം ഏൽപ്പിച്ച സാഹചര്യത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഒരു ഭാഗം താൽക്കാലികമായി മരവിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പരമാവധി ഒരു മാസത്തെ ശമ്പളമാണ് മരവിപ്പിക്കുക.

മാസത്തിൽ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചുമാസത്തേക്ക് ഇത്തരത്തിൽ മരവിപ്പിക്കാൻ സർക്കാർ നിർബന്ധിതമായിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, സർക്കാരിന്റെ ഗ്രാന്റോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്കും ഇതു ബാധകമാണ്. 20,000 രൂപയിൽ താഴെ ശമ്പളമുള്ളവരെ ഇതിൽ നിന്നും ഒഴിവാക്കും.

മന്ത്രിമാർ, എംഎൽഎമാർ, ബോർഡംഗങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവരുടെ ശമ്പളം/ഓണറേറിയത്തിന്റെ 30 ശതമാനം ഒരു വർഷത്തേക്ക് കുറവു ചെയ്യും.ദേശീയതലത്തിൽ എട്ടും ഒമ്പതും ശതമാനം വളർച്ചയുണ്ടായിരുന്ന സമ്പദ്ഘടനയുടെ വളർച്ച അഞ്ചു ശതമാനത്തിൽ താഴെ എത്തിനിൽക്കുമ്പോഴാണ് മഹാമാരി പ്രത്യക്ഷപ്പെടുന്നത്. ഈ ദേശീയ സാഹചര്യത്തിലാണ് കേരളം പോലൊരു സംസ്ഥാനം പശ്ചാത്തല സൗകര്യവികസനവും സാമൂഹ്യമേഖലയിലെ ഇടപെടലും ശ്രദ്ധേയമാക്കി രണ്ടു പ്രകൃതിദുരന്തങ്ങൾക്കിടയിലും സാമ്പത്തിക വളർച്ച 7.5 ശതമാനത്തിൽ നിലനിർത്തിയത്.

സംസ്ഥാനത്തിന്റെ പൊതു ധനകാര്യരംഗത്ത് ഞെരുക്കം അനുഭവപ്പെട്ടെങ്കിലും സാമൂഹ്യക്ഷേമ ചെലവുകളിൽ നിന്നും സർക്കാർ പിന്നോട്ടുപോയിട്ടില്ല. എന്നാൽ, കോവിഡ് 19 സംസ്ഥാനത്തെ സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാത മാണ് ഉണ്ടാക്കിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ തനത് നികുതിവരുമാനം ഏതാണ്ട് നിലച്ച അവസ്ഥയിലാണ്. ലോക്ക്ഡൗണാണ് ഒരു കാരണം. ചെലവുകളുടെ കാര്യത്തിൽ വലിയ വർധനയാണ് ഉണ്ടാകുന്നത്.

ആരോഗ്യ, ഭക്ഷ്യസുരക്ഷാ മേഖലയിൽ സർക്കാരിന് പ്രതിജ്ഞാബദ്ധമായ ലക്ഷ്യങ്ങൾ നേടുന്നതിനുള്ള ചെലവുകൾ ഒഴിവാക്കാനാവില്ല. ഈ സാഹചര്യത്തിലാണ് നടപടി. അഭിമുഖീകരിക്കുന്ന വെല്ലുവിളി ചെറുതല്ല എന്നതിനാൽ ജീവനക്കാരുടെ ഉദാരമായ സഹായവും സഹകരണവും സർക്കാർ പ്രതീക്ഷിക്കുകയാണ്.

കോവിഡ് 19 ബാധയെത്തുടർന്നുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളും വരാനിരിക്കുന്ന പ്രത്യാഘാതങ്ങളും കൃത്യമായി കണക്കാക്കാക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ദുരിതാശ്വാസ നിധിയിലേക്ക് നാടിന്റെ നാനാഭാഗങ്ങളിൽനിന്നും എല്ലാ പ്രയാസങ്ങളും സഹിച്ചും സംഭാവന നൽകാൻ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരുന്നത് ആശ്വാസകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

NO COMMENTS