ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു

201

തിരുവനന്തപുരം: സൗമ്യവധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമിയുടെ സാന്പത്തിക സ്രോതസിനെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. വിജിലന്‍സ് ഡയറക്ടറും സംസ്ഥാന പോലീസ് മേധാവിയും ഒരു മാസത്തിനകം ഇതു സംബന്ധിച്ച്‌ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണു കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടത്.
സ്ത്രീകളുടെ കന്പാര്‍ട്ട്മെന്‍റില്‍ വേണ്ടത്ര സുരക്ഷ ഏര്‍പ്പെടുത്താത്തതിനെത്തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മകളെ നഷ്ടപ്പെട്ട സൗമ്യയുടെ കുടുംബത്തിനു ധനസഹായം നല്‍കണമെന്ന ആവശ്യം ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ പരിഗണിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.അന്വേഷണ റിപ്പോര്‍ട്ട് നവംബറില്‍ നടക്കുന്ന സിറ്റിങ്ങില്‍ കമ്മിഷന്‍ പരിഗണിക്കും. കൊച്ചി നഗരസഭാംഗവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ തന്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയിലാണു കമ്മിഷന്‍ നടപടി. ഗോവിന്ദച്ചാമിയെക്കുറിച്ചു പ്രചരിക്കുന്ന കഥകളല്ലാതെ അയാള്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് ആര്‍ക്കും അറിയില്ലെന്നു പരാതിയില്‍ പറയുന്നു. പ്രതിക്കുവേണ്ടി ലക്ഷങ്ങള്‍ മുടക്കിയാണു കേസ് നടത്തുന്നത്. ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമിയെ സന്ദര്‍ശിച്ചവരുടെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ പ്രതിക്കു പിന്നിലുള്ള ഗൂഢശക്തികളെക്കുറിച്ചു മനസിലാക്കാന്‍ കഴിയും. ഗോവിന്ദച്ചാമിക്കു ജയിലില്‍ കിട്ടിയതു വി.ഐ.പി. പരിഗണനയാണെന്നു പ്രതിയെ കാണുന്നവര്‍ക്കു മനസിലാക്കാനാകും. ഗോവിന്ദച്ചാമിയെ സഹായിക്കുന്നവര്‍ ആരെന്നു കണ്ടെത്തിയാല്‍ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കഴിയുമെന്നും പരാതിയില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY