സമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യം തടയാനുള്ള പോലിസ് ആക്ടിലെ ഭേദഗതിക്ക് ഗവര്‍ണറുടെ അംഗീകാരം.

43

തിരുവനന്തപുരം: പോലിസ് നിയമത്തിലെ ചട്ട ഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ ശിക്ഷാനടപടികള്‍ കൂടുതല്‍ കര്‍ക്കശമായിരിക്കുകയാണ്. സൈബര്‍ അധിക്ഷേപക്കേസുകളില്‍ വാറന്റ് ഇല്ലാതെ തന്നെ പോലിസിന് ഇനി അറസ്റ്റുചെയ്യാമെന്നതാണ് പുതിയ വ്യവസ്ഥ.പോലിസ് ആക്ടില്‍ 118 (എ) എന്ന ഉപവകുപ്പ് ചേര്‍ത്താണ് ഭേദഗതി. സൈബര്‍ അധിക്ഷേപം തടയാന്‍ പോലിസിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഭേദഗതി.

പുതിയ നിയമവ്യവസ്ഥ പോലിസ് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സൈബര്‍ കുറ്റകൃത്യ ങ്ങള്‍ ഉള്‍പ്പെടുത്തി കേരള പോലിസ് ആക്ടില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. ലൈംഗിക അധിക്ഷേപത്തിനൊപ്പം തെറ്റായ ആക്ഷേപങ്ങളിലൂടെയുള്ള വ്യക്തിഹത്യയും കുറ്റകരമാക്കുന്ന തരത്തിലുള്ള നിയമനിര്‍മാണത്തിനായിരുന്നു ശുപാര്‍ശ.

ഏതെങ്കിലും തരത്തിലുള്ള വിനിമയമാര്‍ഗത്തിലൂടെ അപകീര്‍ത്തികരമായ വാര്‍ത്തവന്നാല്‍ അഞ്ചുവര്‍ഷം വരെ തടവോ 10,000 പിഴയോ രണ്ടും കൂടിയോ ചുമത്താം. സ്ത്രീകള്‍ക്കെതിരേ തുടരുന്ന സൈബര്‍ അതിക്രമങ്ങളെ ചെറുക്കാന്‍ പര്യാപത്മായ നിയമം കേരളത്തിലില്ലാത്ത സാഹചര്യത്തിലാണ് ഭേദഗതിയെന്നാണ് വാദം. എന്നാല്‍, ഭേദഗതി മാധ്യമസ്വാതന്ത്ര്യത്തിന് തടയിടുമെന്ന ആക്ഷേപവുമുയര്‍ന്നിരി ക്കുകയാണ്. വ്യാജവാര്‍ത്തകള്‍ തടയാന്‍ നടപടിയുണ്ടാവുമെന്ന മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് ഭേദഗതി.

NO COMMENTS