ഓണം-ബക്രീദ് ഫെയറുകളുമായി സർക്കാരിന്റെ വിപണി ഇടപെടൽ.

326

സപ്ലൈകോ ജില്ലാ ഓണം ഫെയറുകൾ സപ്തംബർ ഒന്നു മുതൽ പത്തുവരെ – കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ 3500 കേന്ദ്രങ്ങളിൽ ഓണച്ചന്തകൾ – കൃഷിവകുപ്പിന്റെ 2000 ഓണച്ചന്തകൾ

ഓണം-ബക്രീദ് കാലയളവിൽ വിപണിയിൽ വിലക്കുറവിന്റെ പ്രയോജനം ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ഉത്സവകാലത്തെ കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്, ഊഹക്കച്ചവടം മൂലമുള്ള കൃത്രിമക്ഷാമം, കൃത്രിമവിലക്കയറ്റത്തിനുള്ള സാധ്യത എന്നിവ ഇല്ലാതാക്കുകയാണ് ലക്ഷ്യം. സപ്ലൈകോ, കൺസ്യൂമർഫെഡ്, കൃഷിവകുപ്പ്, ഹോർട്ടിക്കോർപ്പ് തുടങ്ങിയവ വഴി സംസ്ഥാനത്തുടനീളം പ്രവർത്തിപ്പിക്കുന്ന ഓണം മേളകളിലൂടെ എല്ലാവിധ അവശ്യസാധനങ്ങളും പച്ചക്കറികളും മിതമായ വിലയിൽ ലഭ്യമാക്കും.

14 ജില്ലാ കേന്ദ്രങ്ങളിലും പ്രത്യേകം തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ വിശാലമായ സൗകര്യങ്ങളോടെ സപ്ലൈകോ ജില്ലാ ഓണം ഫെയറുകൾ സംഘടിപ്പിക്കും. സെപ്തംബർ ഒന്നു മുതൽ പത്തുവരെയാണ് ഈ ഫെയറുകൾ പ്രവർത്തിപ്പിക്കുക. സപ്ലൈകോയുടെ വിൽപ്പനശാലയിലൂടെ ലഭ്യമാകുന്ന എല്ലാവിധ ഉല്പന്നങ്ങൾക്കും പുറമെ, ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ, ഹാൻടെക്‌സ്, ഹാൻവീവ്, മത്സ്യഫെഡ്, മീറ്റ്‌പ്രൊഡക്ട് ഓഫ് ഇന്ത്യ, കയർഫെഡ്, വനശ്രീ, വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ, വനിതാ വികസന കോർപ്പറേഷൻ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ സവിശേഷ ഉല്പന്നങ്ങൾക്കായുള്ള സ്റ്റാളുകളും ഈ ഫെയറുകളിൽ ഒരുക്കും.താലൂക്ക് കേന്ദ്രങ്ങളിൽ പ്രത്യേകമായോ പ്രമുഖ സപ്ലൈകോ വിൽപനശാലയോട് ചേർന്നോ ആണ് ഓണം ഫെയറുകൾ ഒരുക്കുക. സെപ്തംബർ രണ്ടു മുതൽ പത്തു വരെയാണ് പ്രവർത്തിക്കുക. ജില്ലാ / താലൂക്ക്തല ഫെയറുകളിൽ പച്ചക്കറി വിൽപ്പനയ്ക്ക് പ്രത്യേക കൗണ്ടറുകൾ ഉണ്ടായിരിക്കും. സർക്കാർ ഏജൻസികളുടെ പങ്കാളിത്തം ലഭ്യമല്ലാത്തയിടത്ത് പ്രാദേശിക കാർഷിക സഹകരണ സംഘങ്ങൾ, കുടുംബശ്രീ എന്നിവയുടെ പച്ചക്കറി കൗണ്ടറുകൾ ഫ്രാഞ്ചൈസി ആയി തുറക്കും.

സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും സപ്ലൈകോയുടെ ഒരു ഓണം ഫെയർ എങ്കിലും ഉറപ്പുവരുത്തും. മുൻ വർഷങ്ങളിലേതുപോലെ സെപ്തംബർ ആറു മുതൽ 10 വരെ അഞ്ചു ദിവസത്തേക്ക് പ്രമുഖ വിൽപനശാലയോട് ചേർത്തോ ആവശ്യമെങ്കിൽ പ്രത്യേക സ്ഥലം കണ്ടെത്തിയോ ഓണം മാർക്കറ്റുകളും പ്രവർത്തിപ്പിക്കും.

സംസ്ഥാനത്ത് സപ്ലൈകോ വിൽപനശാല ഇല്ലാത്ത 21 പഞ്ചായത്തുകളിൽ സ്‌പെഷ്യൽ മിനി ഫെയറുകൾ പ്രവർത്തിപ്പിക്കും. ഒറ്റപ്പെട്ട ആദിവാസി മേഖലകളിൽ മൊബൈൽ മാവേലിയുടെ സേവനം ലഭ്യമാക്കി അവശ്യസാധനങ്ങൾ എത്തിക്കും.ഓണമേളകൾക്ക് പുറമെ, സംസ്ഥാനത്തെ സപ്ലൈകോയുടെ എല്ലാ വിൽപനശാലകളും സപ്തംബർ ആറു മുതൽ 10 ഓണവിപണി ലക്ഷ്യമാക്കി ഓണം മിനി ഫെയറുകളായി പ്രവർത്തിപ്പിക്കും. ഓണം മേളകളോടനുബന്ധിച്ച് മൂന്ന് സെയിൽസ് പ്രൊമോഷൻ പദ്ധതികളും ഏർപ്പെടുത്തും.

പ്രത്യേക ഓണം മേളകൾക്കു പുറമെ, എ.എ.വൈ വിഭാഗങ്ങൾക്കുള്ള സൗജന്യകിറ്റ് വിതരണം, സ്‌പെഷ്യൽ പഞ്ചസാര വിതരണം, സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി, ആദിവാസി വിഭാഗങ്ങൾക്കുള്ള പ്രത്യേക കിറ്റുകൾ എന്നീ പ്രവർത്തനങ്ങളും സപ്ലൈകോ ഓണക്കാലത്ത് നടത്തുന്നുണ്ട്.

കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 3500 കേന്ദ്രങ്ങളിൽ ഓണച്ചന്തകൾ നടത്തും. 200 ത്രിവേണികളിലൂടെയും 3300 സഹകരണ ചന്തകൾ മുഖേനയുമാണ് വിപണി സംഘടിപ്പിക്കുന്നത്. ബക്രീദ് ചന്തകൾ ആഗസ്റ്റ് ഏഴു മുതൽ 12 വരെയും ഓണ വിപണി സെപ്തംബർ ഒന്നു മുതൽ 10 വരെയുമാണ് നടത്തുക.
കൃഷിവകുപ്പിന്റെയും ഹോർട്ടികോർപ്പിന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് 2000 ഓണച്ചന്തകൾ സംഘടിപ്പിക്കും.കൃഷിവകുപ്പ് 1350, ഹോർട്ടികോർപ്പ് 450, വെജിറ്റബിൾ ആൻറ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ 200 എന്നിങ്ങനെയാണിത്. കർഷകർക്ക് 10 ശതമാനം കൂടുതൽ വില നൽകി പച്ചക്കറി ശേഖരിച്ച് പൊതുജനങ്ങൾക്ക് മാർക്കറ്റ് വിലയേക്കാൾ 10 മുതൽ 20 ശതമാനം വരെ കുറഞ്ഞ നിരക്കിൽ പച്ചക്കറി ലഭ്യമാക്കും.യോഗത്തിൽ മന്ത്രിമാരായ ഡോ. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, വി.എസ്. സുനിൽകുമാർ, പി. തിലോത്തമൻ, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

NO COMMENTS