പ്രളയ സെസ് ആഗസ്റ്റ് ഒന്ന് മുതൽ – വ്യാപാരികൾ ബില്ലിംഗ് സോഫ്ട്‌വെയറിൽ മാറ്റം വരുത്തണം.

116

തിരുവനന്തപുരം : ആഗസ്റ്റ് ഒന്ന് മുതൽ സംസ്ഥാനത്ത് ചരക്കു സേവന നികുതിക്ക് ഒപ്പം ഒരു ശതമാനം പ്രളയ സെസ് കൂടി ഏർപ്പെടുത്തി സർക്കാർ ഉത്തരവായി. പ്രളയ സെസ് ഈടാക്കുന്നതിനാവശ്യമായ മാറ്റങ്ങൾ തങ്ങളുടെ ബില്ലിംഗ് സോഫ്ട്‌വെയറിൽ വരുത്തുവാൻ വ്യാപാരികളോട് സംസ്ഥാന ജിഎസ്ടി വകുപ്പ് നിർദ്ദേശിച്ചു. അതതു മാസത്തെ സെസ് സംബന്ധിച്ച വിവരങ്ങൾ ഫോം നമ്പർ KFC -A Kerala Flood Cess Rules 2019 ൽ www.keralataxes.gov.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കണം.

പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമാണത്തിനായാണ് സംസ്ഥാനത്തിനകത്തുള്ള സേവനങ്ങളുടെയും ചരക്കുകളുടെയും വിതരണത്തിൽ ഒരു ശതമാനം സെസ് ചുമത്തുന്നത്. സ്വർണം ഒഴികെ അഞ്ച് ശതമാനമോ അതിൽ താഴയോ നികുതിയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും സെസ് ബാധകമല്ല. കോമ്പോസിഷൻ രീതി തിരഞ്ഞെടുത്തിട്ടുള്ള വ്യാപാരികളെയും സെസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജി എസ് ടി നിയമത്തിലെ അഞ്ചാമത്തെ പട്ടികയിൽ വരുന്ന സ്വർണം, വെള്ളി, പ്ലാറ്റിനം, ഇവ കൊണ്ടുള്ള ആഭരണം എന്നിവയ്ക്ക് 0.25 ശതമാനവും, മറ്റുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണ മൂല്യത്തി•േൽ ഒരു ശതമാനവുമാണ് പ്രളയ സെസ് ഏർപ്പെടുത്തിയിരിക്കുന്നത്.

ജി എസ് ടി നികുതി ചേർക്കാത്ത മൂല്യത്തിലാണ് പ്രളയ സെസ് ഈടാക്കേണ്ടത്. സംസ്ഥാനത്തിനകത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും അവസാന വിതരണഘട്ടത്തിൽ മാത്രമാണ് സെസ് ഈടാക്കുന്നത്. ഉപഭോക്താക്കൾക്കും രജിസ്റ്റർ ചെയ്യാത്ത വ്യാപാരികൾക്കും ബിസിനസ് ഇതര ആവശ്യങ്ങൾക്ക് വാങ്ങുന്നവർക്കും അവർക്ക് നൽകുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണമൂല്യത്തിന് മാത്രമായി സെസ് നിജപ്പെടുത്തിയിട്ടുണ്ട്.

NO COMMENTS