ലോകക്കപ്പ് ഫുട്ബോള്‍ ; സ്വീഡനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍

403

മോസ്കോ : മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സ്വീഡനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍. എതിരില്ലാതെ രണ്ടു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ ജയം. മുപ്പതാം മിനിറ്റില്‍ ഹാരി മഗ്വയറും, 58ആം മിനിറ്റില്‍ ഡെലെ അലിയും നേടിയ ഗോളുകളിലൂടെയാണ് ഇംഗ്ലണ്ട് തങ്ങളുടെ സെമി ഉറപ്പിച്ചത്. കൂടാതെ 28 വര്‍ഷത്തിനു ശേഷമാണ് ടീം സെമിയില്‍ പ്രവേശിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. മത്സരത്തില്‍ ഉടനീളം വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് ഇംഗ്ലണ്ട് വിജയം കണ്ടത്. 30ആം മിനിറ്റില്‍ ആഷ്‌ലി യങ്ങിന്റെ കോര്‍ണറില്‍ നിന്നും ഹെഡ് ചെയ്ത് ഹാരി മഗ്ഗ്വേയ്ര്‍ ഗോള്‍ പട്ടിക തുറന്നു. 45ആം മിനിറ്റില്‍ ലഭിച്ച മികച്ച അവസരം നഷ്ടപ്പെടുത്തിയതോടെ സ്‌കോര്‍ നില 1-0 എന്നു തുടര്‍ന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സമനില നേടാനുളള അവസരം സ്വീഡന് ലഭിച്ചിരുന്നു. എന്നാല്‍ ബെര്‍ഗിന്റെ മികച്ച ഹെഡറിനു മുന്നില്‍ പിക്ഫോഡ് തടസമായി നിന്നു. 58ആം മിനിറ്റില്‍ ലിംഗാര്‍ഡിന്റെ ക്രോസ് ഹെഡ് ചെയ്ത് ഡെലെ അല്ലി ഇംഗ്ലണ്ടിന്റെ ലീഡ് ഉയര്‍ത്തി. സമനില പിടിക്കാനുള്ള മികച്ച അവസരങ്ങള്‍ സ്വീഡന് തുടര്‍ന്നും ലഭിച്ചിരുന്നു. എന്നാല്‍ ബെര്‍ഗിന്റെയും വിക്ടര്‍ ക്ലസന്റേയും ഷോട്ടുകള്‍ അവിശ്വസനീയ സേവുകളിലൂടെ ഇംഗ്ളീഷ് കീപ്പര്‍ പിക്ഫോഡ് ഇംഗ്ലണ്ടിന്റെ ലീഡ് നിലനിര്‍ത്തി.

NO COMMENTS