മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഫ്രഞ്ച് വനിത മരിച്ചു

247

പാരീസ് : ആദ്യ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഫ്രഞ്ച് വനിത മരിച്ചു. ഇസബെല്ലെ ഡൈനോയര്‍(49) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് ഇവര്‍ മരിച്ചത്. എന്നാല്‍ ഇവരുടെ മരണവിവരം കുടുംബത്തിന്‍റെ സ്വകാര്യതയെ മാനിച്ചാണ് വിവരം പുറത്തു വിടാതിരുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വൈദ്യശാസ്ത്ര ചരിത്രത്തിലെ ആദ്യ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ 2005 നവംബര്‍ 27 നാണ് നടന്നത്.
യുദ്ധത്തിലോ, അപകടങ്ങളിലോ മുഖം നഷ്ടമാകുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു ഇസബെല്ലെയ്ക്ക് നടത്തിയ ശസ്ത്രക്രിയയുടെ വിജയം. വളര്‍ത്തു നായയുടെ കടിയേറ്റ് മുഖം വികൃതമായ ഇസബെല്ലയ്ക്ക്, മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ മൂക്കും കവിളും ചുണ്ടും പ്ലാസ്റ്റിക് സര്‍ജറിയിലൂടെ തുന്നിച്ചേര്‍ക്കുകയായിരുന്നു.

മൂന്നു മാസങ്ങള്‍ക്ക് ശേഷം 2006 ഫെബ്രുവരിയില്‍ ഇസബെല്ല മാധ്യമങ്ങള്‍ക്ക് മുന്നിലും പ്രത്യക്ഷപ്പെട്ടതോടെ ഇത് ലോകശ്രദ്ധ നേടി.എന്നാല്‍ കഴിഞ്ഞവര്‍ഷം ഇസബെല്ലെയുടെ ശരീരം ദാതാവിന്‍റെ ശരീര കോശങ്ങളെ തിരസ്കരിച്ചു. ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച അവയവങ്ങളോട് ശരീരം പ്രതികരിക്കാതിരുന്നതോടെ ഇസബെല്ല അമിതമായി മരുന്നുകളെ ആശ്രയിക്കുകയായിരുന്നു. മരുന്നുകളുടെ അമിത ഉപയോഗം ഇസബെലിനെ ക്യാന്‍സര്‍ രോഗത്തിലേക്ക് നയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.ഇസബെല്ലയുടെ ശസ്ത്രക്രിയയുടെ വിജയത്തിനു ശേഷം അമേരിക്ക, സ്പെയിന്‍, ചൈന, ബെല്‍ജിയം, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ ഭാഗികമായോ പൂര്‍ണമായോ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. 2010ല്‍ സ്പാനിഷ് സംഘത്തിന്‍റെ നേതൃത്വത്തില്‍ പൂര്‍ണ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടത്തിയിരുന്നു.

NO COMMENTS

LEAVE A REPLY