തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സൈനിക വേഷത്തിലെത്തിയ ബിജെപി നേതാവിനെതിരെ രൂക്ഷമായ വിമര്‍ശനം.

179

ദില്ലി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സൈനിക വേഷത്തിലെത്തിയ ബിജെപി നേതാവ് മനോജ് തിവാരിക്കെതിരെ രൂക്ഷമായ വിമര്‍ശനം. ദില്ലിയില്‍ ബിജെപി സംഘടിപ്പിച്ച വിജയ് സങ്കല്‍പ്പ് ബൈക്ക് റാലിയിലാണ് ദില്ലി ബിജെപി അധ്യക്ഷനും എംപിയുമായ മനോജ് തിവാരി സൈനിക വേഷത്തില്‍ എത്തിയത്.

ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണവും ഇന്ത്യ നല്‍കി തിരിച്ചടിയുമെല്ലാം ബിജെപി നേതാക്കള്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നില നില്‍ക്കെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മനോജ് തിവാരി സൈനിക വേഷത്തിലെത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
റാലിയില്‍ പങ്കെടുക്കുന്നവരെ സൈനിക വേഷത്തില്‍ അഭിസംബോധന ചെയ്യുന്നതിന്റെയും ബുള്ളറ്റില്‍ റാലിയില്‍ പങ്കെടുക്കുന്നതിന്ററെയും ചിത്രങ്ങള്‍ മനോജ് തിവാരി തന്നെ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. മനോജി തിവാരിക്കും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

ജീവന്‍ പണയം വെച്ച്‌ സൈന്യം അതിര്‍ത്തിയില്‍ നടത്തിയ പോരാട്ടങ്ങളെ ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് തൃണമൂല്‍ എംപി ഡെറിക് ഒബ്രെയിന്‍ ട്വിറ്ററില്‍ കുറിച്ചു. ജവാന്മാരെ മുന്‍നിര്‍ത്തി ബിജെപി രാഷ്ട്രീയം കളിക്കുന്നു, എന്നിട്ട് രാജ്യസ്നേഹത്തെ പറ്റി പ്രസംഗിക്കുകയാണെന്നും തൃണമൂല്‍ എംപി വിമര്‍ശിച്ചു. പുല്‍വാമ ആക്രമണത്തിന് പിന്നാലെ മനോജ് തിവാരി അലഹബാദിലെ ഒരു സംഗീത പരിപാടിയില്‍ പങ്കെടുത്തതും വലിയ വിവാദമായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായതോടെ വിശദികരണവുമായി തീവാരി രംഗത്ത് എത്തി. താന്‍ സൈന്യത്തെയോര്‍ത്ത് അഭിമാനിക്കുന്നു, സൈന്യത്തോടുള്ള ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചാണ് താന്‍ സൈനിക വേഷത്തിലെത്തിയതെന്ന് മനോജ് തിവാരി പ്രതികരിച്ചു. ഇങ്ങനെയാണെങ്കില്‍ നാളെ ഞാന്‍ നെഹ്റു ജാക്കറ്റ് ഇട്ടാല്‍ അത് നെഹ്റുവിനെ അപമാനിക്കുന്നതാണെന്ന് നിങ്ങള്‍ പറയുമല്ലോയെന്നും തിവാരി ട്വീറ്റ് ചെയ്തു.

NO COMMENTS