സർക്കാർ നയങ്ങൾക്കെതിരെ നിൽക്കുന്ന മന്ത്രിയേയും എംഎൽഎയേയും സിപിഎം തിരുത്തണമെന്ന് റവന്യൂ മന്ത്രി

211

തിരുവനന്തപുരം: സർക്കാർ നയങ്ങൾക്കെതിരെ നിൽക്കുന്ന മന്ത്രിയേയും എംഎൽഎയേയും സിപിഎം തിരുത്തണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. ഈ സ്ഥിതി സിപിഎം ഗൗരവത്തോടെ കാണണം. ആര് പറഞ്ഞാലും മൂന്നാറിൽ പിന്നോട്ടില്ലെന്നും ഇ ചന്ദ്രശേഖരൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്കിൽ പറഞ്ഞു. അതേ സമയം മൂന്നാറിലെ കയ്യറ്റമൊഴിപ്പിക്കലിനുള്ള നടപടികൾ നാളെ പുനരാരംഭിക്കും. ആദ്യ ഘട്ടമായി സൂര്യനെല്ലിക്കു സമീപം പാപ്പാത്തിച്ചോലയിൽ സർക്കാർ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്യും. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ കൂടുതൽ പോലീസിൻറെ സഹായം തേടിയേക്കും. കൃത്യമായ നിയമ നടപടികൾ സ്വീകരിച്ച ശേഷം ഒഴിപ്പിക്കലുമായി മുന്നോട്ട് പോയാല്‍ മതിയെന്ന് സബ്കളക്ടർക്ക് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ള പശ്ചാത്തലത്തില്‍ നാളെ രാവിലെ കൂടിയാലോചനകള്‍ക്ക് ശേഷമേ നടപടികള്‍ ആരംഭിക്കൂ. ദേവികുളം സബ്കളക്ടറുടെ നേതൃത്വത്തിൽ ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ റവന്യൂ ഉദ്യോഗസ്ഥര്‍ രാവിലെ യോഗത്തില്‍ പങ്കെടുക്കും. രണ്ടു താലൂക്കുകളിലും കയ്യേറ്റമെന്ന് കണ്ടെത്തിയവർക്ക് മുന്പ് നോട്ടീസ് നൽകിയിരുന്നു. ഇതുസംബന്ധിച്ച പരിശോധനകൾ പൂർത്തിയാക്കി ഒഴിപ്പിക്കൽ നടപടികളിലേക്ക് കടക്കും. ബാക്കിയുള്ള കയ്യേറ്റക്കാർക്ക് നോട്ടീസ് നൽകി വിളിച്ചു വരുത്തി ഭൂരേഖകൾ പരിശോധിക്കും. ഇതിനൊപ്പം പാപ്പാത്തിച്ചോലയില്‍ സ്പിരിച്വൽ ടൂറിസത്തിൻറെ മറവിൽ സർക്കാർ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചത് ഇന്ന് ഒഴിപ്പിക്കും. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പിരിറ്റ് ഇൻ ജീസസ് എന്ന സ്ഥാപനമാണ് ഇവിടെ ഭൂമി കൈവശപ്പെടുത്തിയത്. നോട്ടീസ് നല്‍കി ഏഴു ദിവസം കഴിഞ്ഞിട്ടും കുരിശ് നീക്കം ചെയ്യാത്ത സാഹചര്യത്തില്‍ ഉദ്യോഗസ്ഥരെത്തി ഇത് നീക്കം ചെയ്യും. നേരത്തെ കുരിശ് നീക്കം ചെയ്ത് കയ്യേറ്റമൊഴിപ്പിക്കാൻ എത്തിയ സംഘത്തെ വിശ്വാസികളെ മറയാക്കി കയ്യേറ്റക്കാർ തടഞ്ഞിരുന്നു. ഇതു കണക്കിലെടുത്ത് ഇത്തവണ കൂടുതൽ പൊലീസിനെ വിന്യസിച്ച് ഈ വൻ കയ്യേറ്റമൊഴിപ്പിക്കാനാണ് റവന്യൂ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. മൂന്നാർ മേഖലയിലെ വൻകിട കയ്യേറ്റക്കാർക്കെതിരെയുള്ള നടപടികളും അടുത്തു തന്നെയുണ്ടാകമെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY