ഏകീകൃത ഫീസ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടി അംഗീകരിക്കില്ലെന്നു ദന്തല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍

241

തിരുവനന്തപുരം: ഏകീകൃത ഫീസ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടി അംഗീകരിക്കില്ലെന്നു ദന്തല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍. മെഡിക്കല്‍-ദന്തല്‍ പ്രവേശനം പ്രതിസന്ധിയിലാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാറിനാണെന്നു പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും.
വിവാദമായ ദന്തല്‍ ധാരണയില്‍നിന്നും പിന്മാറി സര്‍ക്കാര്‍ തടിയൂരിയെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണു മാനെജ്മെന്റുകള്‍. ഏകീകൃത ഫീസ് എന്ന ധാരണയില്‍നിന്നുള്ള സര്‍ക്കാറിന്റെ പിന്മാറ്റം ഏകപക്ഷീയമാണെന്ന് ദന്തല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട് കെ.എം. പരീത് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
ദന്തലിനു പിന്നാലെ മെഡിക്കല്‍ പ്രവേശനത്തിനും ഏകീകൃത ഫീസ് വേണ്ടെന്നുവയ്ക്കാനാണു സര്‍ക്കാര്‍ ആലോചന. എന്നാല്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ മാനെജ്‌മെന്റുകള്‍ക്കു മുന്‍വര്‍ഷത്തെ പോലെ ഏകീകൃത ഫീസ് നിശ്ചയിച്ച് സര്‍ക്കാര്‍ ഇന്നലെ ഉത്തരവിറക്കിയതും വിവാദമായി. കഴിഞ്ഞ വര്‍ഷത്തെ കരാറിലെ ഫീസ് വ്യവസ്ഥ മാത്രം അംഗീകരിക്കുകയും പ്രവേശനം സര്‍ക്കാര്‍ ഏറ്റെടുക്കുകയുമാണു ചെയ്തത്.
മറ്റു മാനെജ്‌മെന്റുകളുടെ ഫീസില്‍ തീരുമാനമായിട്ടില്ല. മാനെജ്‌മെന്റുകളുടെ പ്രതീക്ഷ മുഴുവന്‍ കോടതിയിലാണ്. മുഴുവന്‍ സീറ്റും ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ നാളെ ഹൈക്കോടതി പരിഗണിക്കും.

NO COMMENTS

LEAVE A REPLY