ന്യൂഡല്‍ഹി: ജെ എൻ യു സർവകലാശാല വിദ്യാർത്ഥി നജീബിന്റെ തിരോധാനത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ദില്ലി ഹൈക്കോടതി. എങ്ങനെയാണ് ഒരു യുവാവ് പെട്ടന്ന് അപ്രത്യക്ഷനാകുന്നതെന്ന് കോടതി പൊലീസിനോട് ചോദിച്ചു. മകനെ അന്വേഷിച്ച് നജീബിന്റെ അമ്മ അലയുകയാണ്. നജീബിനെ തിരികെ വീട്ടിലെത്തിക്കുന്നതിലാണ് തങ്ങളുടെ പരിഗണനയെന്നും കോടതി വ്യക്തമാക്കി. 50 ദിവസം കഴിഞ്ഞിട്ടും കാണാതായ ഒരാളെക്കുറിച്ച് വിവരം ലഭിക്കാത്തത് ജനങ്ങളിൽ അരക്ഷിത ബോധമാണ് സൃഷ്ടിക്കുന്നതെന്നും കോടതി പറഞ്ഞു. നജീബിന്റെ അമ്മ ഫാത്തിമ്മ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. എബിവിപി പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് ഒക്ടോബർ 5നാണ് നജീബിനെ കാണാതായത്.