ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് തോല്‍വി

199

ഹൊബാര്‍ട് • ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് നാണംകെട്ട തോല്‍വി. ഇന്നിങ്സിനും 80 റണ്‍സിനുമാണ് ഒാസീസിന്റെ തോല്‍വി. ഇതോടെ മൂന്നു മല്‍സരങ്ങള്‍ അടങ്ങിയ പരമ്ബര ദക്ഷിണാഫ്രിക്ക 2-0ത്തിനു സ്വന്തമാക്കി. ആദ്യ ഇന്നിങ്സില്‍ 85 റണ്‍സിന് പുറത്തായ ഒാസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സ് 161 റണ്‍സിന് അവസാനിച്ചു. ആദ്യ ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക 326 റണ്‍സ് നേടിയിരുന്നു. 143 പന്തില്‍നിന്ന് 104 റണ്‍സെടുത്ത ഡി കോക്കിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിന്റെ സവിശേഷത. നാലുവര്‍ഷത്തിനു ശേഷം ആദ്യമായിട്ടാണ് ഒാസ്ട്രേലിയ നാട്ടില്‍ ഒരു ടെസ്റ്റ് പരമ്ബര തോല്‍ക്കുന്നത്.
രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് എന്ന നിലയിലാണ് ഓസീസ് ഇന്നു ബാറ്റിങ് പുനഃരാരംഭിച്ചത്. സ്കോര്‍ 129ല്‍ എത്തിയപ്പോള്‍ 65 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജ പുറത്തായി. പിന്നീടുവന്ന ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും മറ്റു ബാറ്റ്സ്മാന്‍മാരില്‍ ആര്‍ക്കും ഉറച്ച പിന്തുണ നല്‍കാന്‍ കഴിഞ്ഞില്ല. സ്കോര്‍ 151ല്‍ എത്തിയപ്പോള്‍ 31 റണ്‍സുമായി ക്യാപ്റ്റനും മടങ്ങി. ഇതോടെ ഓസീസിന്റെ പതനവും പൂര്‍ത്തിയായി. 21.1 ഓവറില്‍ 77 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് നേടിയ കൈല്‍ ആബട്ടാണ് കംഗാരുപ്പടയെ തകര്‍ത്തെറിഞ്ഞത്. മല്‍സരത്തിലാകെ ഒന്‍പതു വിക്കറ്റ് വീഴ്ത്തിയ ആബട്ട് തന്നെയാണ് മാന്‍ ഓഫ് ദ് മാച്ച്‌.

NO COMMENTS

LEAVE A REPLY