കോവിഡ്-19: സെക്രട്ടേറിയറ്റ് വാർ റൂമിൽ ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല

75

സെക്രട്ടേറിയറ്റിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോവിഡ്-19 വാർ റൂമിൽ ചുവടെപ്പറയുന്ന ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ചുമതലകൾ നൽകി ഉത്തരവായി. അതിഥിത്തൊഴിലാളികളുടെ താമസം, ഭക്ഷണം തുടങ്ങിയ വിഷയങ്ങളിലെ പരാതിപരിഹാരത്തിന് പ്രണബ് ജ്യോതിനാഥ്, കെ. ജീവൻബാബു എന്നീ ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കും.

വിവിധ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ഗതാഗതം, ചരക്കുനീക്കം എന്നിവ മേൽനോട്ടം വഹിക്കാനും ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഹരിത വി. കുമാർ, ജോഷി മൃൺമയി ശശാങ്ക്, കെ. ഇമ്പശേഖർ എന്നിവർ തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗതാഗതവും ചരക്കുനീക്കവും മേൽനോട്ടം വഹിക്കും. ഇക്കാര്യത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളുടെ ചുമതലയും ഇവർക്കാണ്.

പി.ഐ. ശ്രീവിദ്യ, ജീവൻ ബാബു, എസ്. ചന്ദ്രശേഖർ എന്നിവർക്ക് കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗതാഗതവും ചരക്കുനീക്കവും കൈകാര്യം ചെയ്യുന്നതിനൊപ്പം ഇക്കാര്യത്തിൽ കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം എന്നീ ജില്ലകളുടെ ചുമതലയും വഹിക്കും.

അന്തർസംസ്ഥാന ഗതാഗതത്തിന്റെയും അന്തർ ജില്ലാ ഗതാഗതത്തിന്റെയും ചുമതല ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിനാണ്. ഫിനാൻസ് എക്സ്പെൻഡിച്ചർ, പോർട്ട് സെക്രട്ടറി സഞ്ജയ് കൗളിനാണ് ചരക്കുനീക്കത്തിന്റെയും വിതരണ ശൃംഖലാ മാനേജ്മെൻറിന്റെയും മൊത്തത്തിലുള്ള ചുമതല.

വാർ റൂമിൽ ദിവസേന രാവിലെ 10 മണിക്കും വൈകിട്ട് അഞ്ചുമണിക്കും അവലോകനയോഗങ്ങളുണ്ടാകും. വാർ റൂം ഡ്യൂട്ടിയിലുള്ളവർക്ക് ലോഗ് ബുക്ക് ക്രമീകരിക്കും. ആരോഗ്യം, പോലീസ്, റവന്യൂ, തദ്ദേശസ്വയംഭരണം, ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ റൊട്ടേഷൻ ക്രമത്തിലാകും ഡ്യൂട്ടിക്ക് ഹാജരാകുക. വാർ റൂം ജീവനക്കാർക്ക് ഫോൺ കോളുകൾ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നൽകും.

ദിവസേനയുള്ള അവലോകനയോഗങ്ങൾക്കായി വിവിധ വകുപ്പുകളുടെ ആക്ഷൻ ടേക്കൺ റിപ്പോർട്ട് ഏകോപിപ്പിച്ച് തയാറാക്കണം.സെക്രട്ടേറിയറ്റ് പൊതുഭരണ (ഹൗസ് കീപ്പിംഗ്) വിഭാഗം ദിവസം നാലുനേരമെങ്കിലും വാർ റൂം സാനിറ്റൈസ് ചെയ്യണം. സെക്രട്ടേറിയൽ ജീവനക്കാരെ പൊതുഭരണ വകുപ്പ് നൽകണം. ചുമതലയുള്ളവരല്ലാതെ ആരും വാർ റൂമിൽ പ്രവേശിക്കരുതെന്നും ഉത്തരവിൽ പറയുന്നു.

NO COMMENTS